ബെയ്‌റൂത്ത്: തെക്കൻ ലെബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒരു ലെബനീസ് ജനറൽ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിംഗ്ടണിൽ നടന്ന നിബന്ധനകളോടെയുള്ള വെടിനിർത്തൽ ചർച്ചകൾക്ക് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. ഖർദാലി-നബതിയ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ലെബനീസ് സൈനിക വാഹനത്തിന് നേരെയാണ് പ്രധാന ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തിൽ ഉന്നത സൈനികോദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ വസാം സബ്ര, ക്യാപ്റ്റൻ എലീ ഖൗരി, സൈനികനായ ഹുസൈൻ ഗൊസാൽ എന്നിവർ കൊല്ലപ്പെട്ടതായി ലെബനീസ് സൈന്യം സ്ഥിരീകരിച്ചു. മാർച്ച് മാസത്തിൽ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ലെബനാനിൽ ഇത്രയും ഉയർന്ന റാങ്കിലുള്ള ഒരു സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്.
സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പുറമെ, തെക്കൻ ലെബനാനിലെ മറ്റ് നിരവധി പ്രദേശങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തി. ലെബനാൻ വാർത്താ ഏജൻസിയായ എൻഎൻഎ നൽകുന്ന വിവരങ്ങൾ പ്രകാരം സിഡോൺ ജില്ലയിലെ സക്സാകിയ ഗ്രാമത്തിലുണ്ടായ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നബതിയ ജില്ലയിലെ ദെയ്ർ അൽ-സഹ്റാനിയിൽ ഒരു കാറിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സിഫ്ത-നബതിയ ഹൈവേയിലും, ഹബ്ബൂഷ് മുൻസിപ്പാലിറ്റിയിലുമായി നടന്ന മറ്റ് വ്യോമാക്രമണങ്ങളിൽ രണ്ടുപേർ കൂടി കൊല്ലപ്പെട്ടു.






























