നളന്ദ : ബീഹാറിലെ നളന്ദയിൽ നാരങ്ങയുടെ പേരിൽ 12 വയസ്സുകാരനെ തല്ലിക്കൊന്നു. ശുഭം കുമാർ എന്ന കുട്ടിയാണ് അയൽവാസിയുടെയും സംഘത്തിന്റെയും ക്രൂരമായ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന ശുഭം, അയൽപക്കത്തെ മരത്തിൽ നിന്ന് താഴെ വീണ ഒരു നാരങ്ങ എടുത്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എന്നാൽ വീട്ടുടമസ്ഥന്റെ അനുവാദം കൂടാതെ നാരങ്ങ എടുത്തുവെന്ന് ആരോപിച്ച് ഉടമയും പന്ത്രണ്ടോളം പേരും ചേർന്ന് കുട്ടിയെ മൃഗീയമായി തല്ലിക്കൊല്ലുകയായിരുന്നു.
തന്റെ മകൻ നാരങ്ങ മോഷ്ടിച്ചതല്ലെന്നും മരത്തിൽ നിന്ന് താഴെ വീണുകിടന്നത് എടുത്തതാണെന്നും ശുഭത്തിന്റെ മാതാപിതാക്കൾ പറഞ്ഞു. നാരങ്ങയ്ക്ക് പണം ആവശ്യപ്പെട്ടിരുന്നെങ്കിൽ നൽകുമായിരുന്നുവെന്നും വെറുമൊരു നാരങ്ങയുടെ പേരിൽ ഇത്രയും വലിയ ക്രൂരത വേണ്ടായിരുന്നുവെന്നും അവർ വിതുമ്പലോടെ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്. നാട്ടുകാർ കുട്ടിയുടെ മൃതദേഹവുമായി റോഡിൽ പ്രതിഷേധിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ പിന്മാറില്ലെന്ന് നിലപാടെടുക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമായതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. നിലവിൽ പ്രദേശത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് സമീപത്തെ 12 പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ സുരക്ഷാ ചുമതലകൾക്കായി സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കേസിൽ ഒരാളെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






























