കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നാണ് ഇത്തവണയും പൂക്കൾ കേരളത്തിലേക്കെത്തുന്നത്. ആവശ്യക്കാര്‍ ഏറുമ്പോള്‍ ഇതര സംസ്ഥാനങ്ങളിലും വില ഉയരും. ഇത് കേരളത്തിലെ വിപണിയില്‍ പ്രതിഫലിക്കും. ഇന്ന് അത്തം നാളാണെങ്കിലും വിവിധ ക്ലബ്ബുകളും മറ്റും നാളെ മുതലാകും അത്തപ്പൂക്കളമിട്ടു തുടങ്ങുന്നത്. വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ഓണാഘോഷ പരിപാടികൾ ഈ ആഴ്ചയാണ്. അതിനാൽ, ബുധനാഴ്ചയോടെ പൂവില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. ജില്ലകളിൽ പൂവിന്റെ വില നിലവാരത്തിൽ ഏറ്റക്കുറച്ചിലുകളുണ്ട്. തിരുവനന്തപുരത്തെ പ്രധാന വ്യാപാര കേന്ദ്രമായ ചാല മാർക്കറ്റിൽ മഞ്ഞ ജമന്തിക്ക് വില കിലോയ്ക്ക് നൂറു രൂപയാണ്.
റോസ് – 240, വാടാമുല്ല – 300, വെള്ള ജമന്തി – 500, കോഴിപ്പൂവ് – 200, അരളി – 300, വെള്ള അരളി – 400, പിച്ചി – 1200, മുല്ല – 1000 എന്നിങ്ങനെയാണ് വില. തിരുവനന്തപുരത്ത് 100 രൂപയുള്ള മഞ്ഞ ജമന്തി കോഴിക്കോട്ട് 50 രൂപ മുതൽ കിട്ടും. റോസിനു 300 രൂപയാണ് വില. വെള്ള ജമന്തി – 400, അരളി – 400, മുല്ല – 2000, പിച്ചി –1600, വാടാമുല്ല – 100 എന്നിങ്ങനെയാണ് വില. പത്തനംതിട്ടയിൽ മഞ്ഞ ജമന്തിക്കു വില 180 രൂപ വരെയാണ് വില. റോസിന് 400 രൂപയും അരളിക്ക് 450 രൂപയും കൊടുക്കണം. മുല്ല – 1000, പിച്ചി – 1000, വെള്ള അരളി –400, വാടാമുല്ല – 250 എന്നിങ്ങനെയാണ് വില. ട്രെയിൻ സൗകര്യമുള്ള ജില്ലകളെ അപേക്ഷിച്ച്, ഇതരസംസ്ഥാനങ്ങളിൽനിന്നു പൂക്കളെത്തിക്കാൻ ചെലവേറുമെന്നതിനാലാണ് ഇവിടെ വിലയിൽ വ്യത്യാസമുള്ളത്.
കൊല്ലം ജില്ലയിൽ കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ തുടങ്ങിയ ചന്തകളിലേക്കുള്ള പൂക്കൾ പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നാണ് എത്തുന്നത്. മധുര, ശങ്കരൻകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് മുല്ലപ്പൂവ് പ്രധാനമായി കൊല്ലത്തെത്തുന്നത്. ഇതിന് പുറമെ തോവാള, തെങ്കാശി, ദിണ്ടിഗൽ, നിലക്കോട്ട, പഴനി തുടങ്ങിയ മാർക്കറ്റുകളിൽനിന്ന് ബന്ദിപ്പൂവും മറ്റ് അലങ്കാര പൂക്കളും വൻതോതിൽ ജില്ലയിലേക്ക് എത്തുന്നുണ്ട്. കല്യാണങ്ങൾ കൂടുന്നതോടെ മുല്ലപ്പൂവിന് വില മൂവായിരത്തോട് അടുക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. മണമില്ലാത്ത ബെംഗളൂരു മുല്ലകളും പല നിറങ്ങളിലുള്ള അസ്ട്ര പൂക്കളുമാണ് ഇത്തവണ തൃശൂർ നഗരത്തിലെ താരങ്ങൾ.
സേലത്തു നിന്നുള്ള പൂക്കച്ചവടക്കാർ ബെംഗളൂരുവിൽ നിന്നാണ് പൂക്കളെത്തിക്കുന്നത്. മലയാളികളായ കച്ചവടക്കാർ കോയമ്പത്തൂർ പൂ മാർക്കറ്റിനെയും ഹൊസൂരിലെ പൂ കർഷകരെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്. 100 രൂപയ്ക്ക് എല്ലാ പൂക്കളും ഇടകലർത്തി നൽകുന്ന പൂ കിറ്റിനാണ് കൂടുതൽ ഡിമാൻഡെന്ന് ശക്തൻ സ്റ്റാൻഡിൽ പൂക്കച്ചവടം നടത്തുന്ന കമറുദ്ദീൻ പറയുന്നു. മഞ്ഞയും ഓറഞ്ചും നിറങ്ങളിലെ ചെണ്ടുമല്ലിക്ക് കിലോയ്ക്ക് 100 രൂപയാണ് വില. വാടാമല്ലിക്ക് കിലോയ്ക്ക് 200 രൂപയും. പിങ്ക്, പർപ്പിൾ, വയലറ്റ് നിറങ്ങളിലെ അസ്ട്ര പൂക്കൾക്ക് വലിയ ഡിമാൻഡുണ്ട്. പർപ്പിൾ അസ്ട്രകൾ വാടാമല്ലിക്ക് പകരം ഉപയോഗിക്കാം.
വിലയിലും ഇവയ്ക്കു വാടാമല്ലിയേക്കാൾ 100 രൂപ കുറവുണ്ട്. ചെറിയ ചുവന്ന റോസാപൂക്കൾ കാൽ കിലോയ്ക്കു വില 50 രൂപയാണ്. നാടൻ റോസകളും വിപണിയിലുണ്ട്. വരും ദിവസങ്ങളിൽ ആവശ്യക്കാരേറുന്നതിനനുസരിച്ച് 50 രൂപ വീതം പൂക്കൾക്കു കൂടാമെന്ന് തേക്കിൻകാട് മൈതാനിയിലെ പൂക്കച്ചവടക്കാർ പറയുന്നു.

































