തിരുവനന്തപുരം : വിൽപ്പനയ്ക്കായി വാടക വീട്ടിൽ ഒളിപ്പിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടിച്ചെടുത്തു. കാക്കമൂല തെറ്റിവിള സ്വദേശി ഷൈജു താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് 1200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കല്ലിയൂർ പുന്നമൂട് സ്കൂൾ പരിസരത്ത് നിരോധിത പാൻമസാല ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി കൊണ്ട് വന്ന ഷൈജുവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തെറ്റിവിളയിൽ തന്നെ മറ്റൊരു വീട് വാടകയ്ക്ക് എടുത്ത് നിരോധിത പുകയില ഉല്പന്നങ്ങൾ സംഭരിച്ചിരുന്ന ഗോഡൗൺ കണ്ടെത്തിയത്.
ഓപ്പറേഷൻ തണ്ടർ സ്പെഷ്യൽ ഡ്രൈവിൻറെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘത്തിന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിലാണ് ഇന്ന് പരിശോധന നടന്നത്. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ റോബിൻ വാവാച്ചൻറെ നേതൃത്വത്തിൽ എഇഐ രമേശ് കുമാർ, പിഒമാരായ ഉമാപതി, അരുൺ, സിഇഒമാരായ അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, വിനോദ് കുമാർ, അഖിൽ, ആദർശ് ഡബ്ല്യൂ സിഇഒ വിഷ്ണുശ്രീ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.





























