ബംഗളൂരു: ബംഗളൂരുവിലെ ചേരി നിർമ്മാർജ്ജന ബോർഡ് നിർമ്മിച്ചു നൽകിയ വീടുകളുടെ ഗുണഭോക്തൃ വിഹിതം അടയ്ക്കാത്തതിനെത്തുടർന്ന് നഗരത്തിലെ 13,000-ത്തോളം കുടുംബങ്ങൾക്ക് തങ്ങളുടെ വീടുകൾ നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. ചേരി വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഫ്ലാറ്റുകളിൽ താമസിക്കുന്ന കുടുംബങ്ങൾ സർക്കാർ നിശ്ചയിച്ച തുക വർഷങ്ങളായി അടയ്ക്കാത്തതാണ് കാരണം. ഓരോ വീടിനും ഏകദേശം എട്ടു ലക്ഷം രൂപയാണ് ചിലവ്. ഇതിൽ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡിക്ക് പുറമെ ബാക്കി തുക അവർ അടയ്ക്കണം.
എന്നാൽ 13,000-ത്തോളം പേർ വെറും 50,000 രൂപ മാത്രമാണ് ഇതുവരെ അടച്ചിട്ടുള്ളത്.തിരിച്ചടവ് മുടങ്ങിയ കുടുംബങ്ങൾക്ക് ബോർഡ് ഇതിനകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. നിശ്ചിത സമയത്തിനകം കുടിശ്ശിക അടച്ചുതീർത്തില്ലെങ്കിൽ അലോട്ട്‌മെന്റ് റദ്ദാക്കി അവരെ കുടിയിറക്കാനാണ് തീരുമാനം. സമീപകാലത്ത് നടന്ന ബോർഡ് മീറ്റിംഗിലാണ് ഈ തീരുമാനമെടുത്തത്. അടുത്ത ആഴ്ച മുതൽ ഗുണഭോക്താക്കൾക്ക് അലോട്ട്‌മെന്റ് റദ്ദാക്കിക്കൊണ്ടുള്ള കത്തുകൾ അയച്ചുതുടങ്ങാൻ കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.





























