ഗൂഡല്ലൂർ : തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ 14 വയസുകാരൻ മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നു. ഗൂഡല്ലൂർ പാക്കണം സ്വദേശി മിസ്ഹബ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെ ടൗണിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയായിരുന്നു മിസ്ഹബിനെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മിസ്ഹബിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മരണവിവരമറിഞ്ഞ് ആശുപത്രി പരിസരത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് അരങ്ങേറിയത്. ഗൂഡല്ലൂർ എം.എൽ.എ ദ്രാവിഡ മണിക്കെതിരെ പ്രതിഷേധക്കാർ ആക്രോശിച്ചു. പ്രദേശത്ത് കാലങ്ങളായി നിലനിൽക്കുന്ന കാട്ടാനശല്യത്തിന് പരിഹാരം കാണാത്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കൂടാതെ, മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി പോസ്റ്റ്‌മോർട്ടം നടത്തി കേസ് ഒതുക്കിത്തീർക്കാൻ അധികൃതർ ശ്രമിക്കുന്നു എന്ന ആരോപണവും പ്രതിഷേധക്കാർ ഉയർത്തി. പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് രാവിലെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.






























