ബംഗളൂരു: കർണാടകയിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നുവെന്ന സൂചനകൾ ശക്തമാകുന്നു. സംസ്ഥാനത്തെ നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായതോടെ, മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനം ഒഴിയേണ്ടി വരുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നും, പകരമായി അദ്ദേഹത്തിന് രാജ്യസഭയിലേക്ക് അവസരം നൽകിയേക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യസഭാ സീറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്തിമ ധാരണയിലെത്തിയാൽ ഉടൻ തന്നെ സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞേക്കും. നിലവിലെ സാഹചര്യത്തിൽ സിദ്ധരാമയ്യയെ ഡൽഹിയിലേക്ക് വീണ്ടും വിളിച്ചുവരുത്താൻ ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ട്. നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ നടന്നുവെങ്കിലും, കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്നെ എത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
ഡി.കെ. ശിവകുമാറിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന് പൂർണമായ ഉറപ്പില്ലാത്ത സാഹചര്യത്തിൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര വടംവലി കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു സമവായ സ്ഥാനാർഥി എന്ന നിലയിൽ ഖർഗെയുടെ പേര് ഉയർന്നു വരുന്നത് പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് കാണുന്ന ഒരു തന്ത്രമായി വിലയിരുത്തപ്പെടുന്നു.






























