ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും യുദ്ധമുണ്ടായാൽ നേരിടാൻ സജ്ജമായിരിക്കണമെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇറാൻ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന്‍റെ പരമാധികാരവും താല്പര്യങ്ങളും സംരക്ഷിക്കാൻ അവസാന ശ്വാസം വരെ പോരാടാൻ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഒരിടവേളയ്ക്ക് ശേഷം രൂക്ഷമാകുന്നതിനിടെയാണ് പ്രതിരോധത്തിനും നയതന്ത്രത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇറാന്‍റെ പ്രതികരണം പുറത്തുവരുന്നത്. ഇറാൻ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ വ്യോമാക്രമണം കൂടുതൽ ശക്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ചർച്ചകളിലേക്ക് ഇറാൻ മടങ്ങിയെത്തിയില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ രാജ്യത്തെ ഊർജ്ജ നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്നാൽ അമേരിക്കയുടെ ഈ ഭീഷണിക്ക് വഴങ്ങാൻ ഇറാൻ തയ്യാറല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. നിലവിൽ അമേരിക്കയുമായി ചർച്ചകൾ നടത്തുന്നതിനെക്കുറിച്ച് ഇറാൻ ആലോചിക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.





























