മുംബൈ: മുംബൈയിൽ വീടിനകത്ത് ഉച്ചത്തിൽ പാട്ട് വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചു. മുബൈയിലെ വിക്രോളി വെസ്റ്റ് മേഖലയിലുള്ള രാഹുൽ നഗറിലാണ് സംഭവം. സഹോദരങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. 40-കാരനായ സുനിൽ വിശ്വകർമ്മയും ഇയാളുടെ മകൻ 14-കാരനായ ശ്ലോക് വിശ്വകർമ്മയുമാണ് ദാരുണമായി മരിച്ചത്. നാല് സഹോദരങ്ങൾ ഒന്നിച്ചായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. കുടുംബത്തിലെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് അറിയിച്ചു.
സഹോദരങ്ങളിൽ ഒരാളായ സുനിൽ വിശ്വകർമ്മ (40)വീടിനകത്ത് പുലര്‍ച്ചെ ഉച്ചത്തിൽ പാട്ട് വച്ചതിനെ ഇളയവരായ സുരേന്ദ്ര വിശ്വകർമ്മയും സൂരജ് വിശ്വകർമ്മയും ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമിട്ടതെന്ന് പോലീസ് പറഞ്ഞു. വാക്കു തര്‍ക്കം കയ്യാങ്കളിയിൽ എത്തി. തുടര്‍ന്ന് സൂരജും സുരേന്ദ്രനും ചേര്‍ന്ന് സുനിലിനെയും കുടുംബാംഗങ്ങളെയും ആക്രമിച്ചു എന്നാണ് കേസ്. സുനിൽ വിശ്വകര്‍മ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 14വയസുള്ള ശ്ലോക് വിശ്വകര്‍മ്മ ആശുപത്രിയിലേക്കുള്ള വഴിയിലും മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സുനിലിന്റെ ഭാര്യയും ഇളയ മകനും രാജാവാടി ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിന് പിന്നിൽ മറ്റ് എന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു.



























