ഡൽഹി: പൊതുമേഖലാ ഫെർട്ടിലൈസർ നിർമ്മാണ സ്ഥാപനങ്ങളായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിനെയും (FACT) ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിനെയും (GSFC) മറ്റും തകർച്ചയിൽ നിന്ന് സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഫെർട്ടിലൈസർ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് വകുപ്പ് മന്ത്രി ശ്രീ ജെ.പി. നഡ്ഡയ്ക്ക് അയച്ച കത്തിലാണ് എം.പി ഈ ആവശ്യം മുന്നോട്ടുവെച്ചത്. 2025-26 റാബി സീസൺ മുതൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന അമോണിയം സൾഫേറ്റിന് ഗവൺമെന്റ് സബ്‌സിഡി നൽകാൻ തുടങ്ങിയതാണ് ആഭ്യന്തര കമ്പനികൾക്ക് തിരിച്ചടിയായത്.
നിലവിൽ അമോണിയം സൾഫേറ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അമോണിയ, സൾഫർ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വില അന്താരാഷ്ട്ര വിപണിയിൽ അനിയന്ത്രിതമായി വർദ്ധിച്ചത് ആഭ്യന്തര നിർമ്മാതാക്കൾക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഉയർന്ന വില കൊടുത്ത് അസംസ്‌കൃത വസ്തുക്കൾ വാങ്ങി ഇന്ത്യയിൽ വളം നിർമ്മിക്കുന്ന FACT പോലുള്ള പൊതുമേഖല കമ്പനികൾക്ക് ലഭിക്കുന്ന അതേ സബ്‌സിഡി ആനുകൂല്യം, വിദേശത്ത് കുറഞ്ഞ ചെലവിൽ നിർമ്മിച്ച് നേരിട്ട് ഇറക്കുമതി ചെയ്യുന്ന വളങ്ങൾക്കും ലഭിക്കുന്നു. ഇത് തദ്ദേശീയ നിർമ്മാതാക്കളെ വലിയ സാമ്പത്തിക നഷ്ടത്തിലേക്കാണ് തള്ളിവിടുകയാണ്.
കൂടാതെ എൻ.പി, ഡി.എ.പി വളങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ഫോസ്ഫോറിക് ആസിഡിന്റെ വില വർദ്ധിച്ചതും FACT-ന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. FACT-ന്റെ പ്രതിദിനം 900 ടൺ ശേഷിയുള്ള അമോണിയ പ്ലാന്റും സൾഫ്യൂറിക് ആസിഡ് പ്ലാന്റും അടുത്തിടെ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നത് രാസവളനിർമ്മാണ മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.ഈ സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന അമോണിയം സൾഫേറ്റിന്റെ സബ്‌സിഡി നയം ഉടൻ പുനഃപരിശോധിക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി ആവശ്യപ്പെട്ടു. ഇറക്കുമതി ചെയ്യുന്ന വളങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനും, FACT പോലുള്ള രാജ്യത്തിന്റെ തന്ത്രപ്രധാനമായ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനും ആവശ്യമായ തിരുത്തൽ നടപടികൾ കേന്ദ്ര സർക്കാർ ഉടൻ കൈക്കൊള്ളണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.





























