കണ്ണൂര്‍ : ലോക്ക്ഡൗണിനെ തുടർന്ന് കണ്ണൂർ ജില്ലയില്‍ കുടുങ്ങിയ ജാര്‍ഖണ്ഡില്‍ നിന്നുള്ള 1,464 അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്നലെ രാത്രി 8.08ന് പുറപ്പെട്ട പ്രത്യേക ട്രെയിനിലാണ് ഇവര്‍ മടങ്ങിയത്. തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 49 കെഎസ്ആര്‍ടിസി ബസുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തൊഴിലാളികളെ എത്തിച്ചത്. ട്രെയിനിലും സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് ഇരിപ്പിടങ്ങള്‍ നല്‍കിയത്. നാട്ടിലേക്ക് യാത്ര തിരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. മെഡിക്കല്‍ പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും അധികൃതര്‍ നല്‍കി. ഇതിനകം ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് തൊഴിലാളികള്‍ മടങ്ങിയിരുന്നു. ഇതോടെ നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം 6,792 ആയി.