പെഷവാർ : പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പോലീസ് പോസ്റ്റിൽ നടന്ന ചാവേർ ആക്രമണത്തിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. വടക്കുപടിഞ്ഞാറൻ ജില്ലയായ ബന്നുവിലാണ് സംഭവം. പോലീസ് പോസ്റ്റിന് സമീപത്തേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. വാഹനത്തിനു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തതോടെ സ്ഫോടനത്തിൽ കലാശിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു. പോലീസ് പോസ്റ്റ് കെട്ടിടവും പൂർണമായി തകർന്നു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി.
സ്ഫോടനത്തിന് ശേഷം, ഒരു സംഘം തീവ്രവാദികൾ പോലീസ് പോസ്റ്റിന് നേരെ വെടിവയ്പ്പ് നടത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബന്നു പോലീസ് വക്താവ് പറഞ്ഞു. സംഭവത്തിൽ തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നോ ആരെയെങ്കിലും പിടികൂടിയിട്ടുണ്ടോ എന്നോ വ്യക്തമായിട്ടില്ല. ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മുഹമ്മദ് സൊഹൈൽ അഫ്രീദി ഭീകരാക്രമണത്തെ അപലപിക്കുകയും ജീവഹാനിയിൽ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യചികിത്സ ഉറപ്പാക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച സമാനമായ ഒരു സംഭവത്തിൽ, ഖൈബർ പഖ്തൂൺഖ്വയിലെ സൗത്ത് വസീറിസ്ഥാൻ മേഖലയിൽ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനത്തിൽ ചെക്ക് പോസ്റ്റിലേക്ക് അടുക്കുകയായിരുന്ന തീവ്രവാദിയെ സുരക്ഷാ സേന വെടിവെച്ചു കൊന്നിരുന്നു. വാഹനം അടുത്തുള്ള ഒരു കെട്ടിടത്തിൽ ഇടിച്ച് സ്ഫോടനമുണ്ടായി. ഏഴ് പേർക്ക് പരിക്കേറ്റു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, മുൻകാലങ്ങളിൽ, നിരോധിത ഭീകര സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ മേഖലയിൽ അക്രമം നടത്തുന്നതായി പാകിസ്ഥാൻ സർക്കാർ ആരോപിച്ചിരുന്നു. 2022 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതിനുശേഷം ആക്രമണം രൂക്ഷമായതായും പാകിസ്ഥാൻ ആരോപിച്ചിരുന്നു.






























