തൃശ്ശൂർ : വീട് കുത്തിത്തുറന്ന് പതിനഞ്ചു പവൻ മോഷ്ടിച്ച കേസ് അന്വേഷിച്ചപ്പോൾ കുടുങ്ങിയത് പരാതിക്കാരൻതന്നെ. സ്വന്തം വീട്ടിൽനിന്ന് മോഷണം നടത്തിയതിന് ഇയാൾ അറസ്റ്റിലാകുകയും ചെയ്തു. പുല്ലഴിയിലെ ചുമട്ടുതൊഴിലാളിയായ വലയത്ത് പ്രദീപ് (40) ആണ് അറസ്റ്റിലായത്. 15 പവൻ മോഷണം പോയി എന്നുകാണിച്ച് ഇയാൾ നൽകിയ പരാതിയിലാണ് വെസ്റ്റ് പോലീസ് അന്വേഷണം നടത്തിയത്.
പ്രൊഫഷണൽ കള്ളൻമാരാണ് സംഭവത്തിനു പിന്നിലെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു സാഹചര്യം. പിറകുവശത്തുള്ള വാതിലിന്റെ ഓടാമ്പൽ തകർത്താണ് അകത്തു കയറിയത്. സ്ഥലത്തെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച പോലീസുദ്യോഗസ്ഥർ പരാതിക്കാരനായ പ്രദീപിനെയും സഹോദരനെയും അമ്മയേയും വിശദമായി ചോദ്യംചെയ്തു.
അതോടെ പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴികളിലെ വൈരുദ്ധ്യം തിരിച്ചറിഞ്ഞു. അമ്മയും സഹോദരിയും വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വന്തം സഹോദരിയുടെ സ്വർണാഭരണങ്ങളെക്കുറിച്ച് പരാതിക്കാരനും അമ്മയ്ക്കും സഹോദരിക്കും മാത്രമേ അറിയുമായിരുന്നുള്ളൂ.
പ്രദീപ് മനക്കൊടിയിലാണ് കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുന്നത്. ജോലിആവശ്യത്തിനായി എല്ലാ ദിവസവും പുല്ലഴിയിലേക്ക് വരാറുണ്ട്. സംഭവദിവസം താൻ പതിവുപോലെ തറവാട്ടുവീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതിൽ പൊളിഞ്ഞുകിടക്കുന്നത് കണ്ടതെന്നായിരുന്നു ഇയാൾ പോലീസിനോട് പറഞ്ഞിരുന്നത്.
വിശദമായ ചോദ്യംചെയ്യലിനൊടുവിൽ പ്രദീപ് കുറ്റം സമ്മതിച്ചു. തനിക്ക് ബാധ്യതകളുണ്ടെന്നും അതിനാലാണ് സ്വന്തം തറവാട്ടുവീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചതെന്നും അയാൾ പറഞ്ഞു. സ്വർണാഭരണങ്ങൾ ഒളിപ്പിച്ചുവെച്ചിടത്തുനിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു.
വെസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർമാരായ റെമിൻ കെ.ആർ, ഷാജി എ.ഒ., അസി. സബ് ഇൻസ്പെക്ടർമാരായ ജോയ്, സിവിൽ പോലീസ് ഓഫീസർമാരായ റിക്സൺ, സുനീബ്, ഷാഡോ പോലീസ് അംഗങ്ങളായ സബ് ഇൻസ്പെക്ടർമാരായ ഗ്ലാഡ്സ്റ്റൺ ടി.ആർ, പി. എം. റാഫി, സിവിൽ പോലീസ് ഓഫീസർമാരായ പഴനിസ്വാമി, ലിഗേഷ്, വിപിൻദാസ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.