ലക്നൗ: പുതിയ ഷൂസ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ജ്യേഷ്‌ഠൻ അനുജനെ കത്രിക കൊണ്ട് കുത്തി കൊന്നു. ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ച് ജില്ലയിൽ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം. പുതുതായി വാങ്ങിയ ഷൂസ് ആരാണ് ആദ്യം ധരിക്കുന്നത് എന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുഗ്ലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചൗമുഖ നൗക തോല ഗ്രാമത്തിൽ രാവിലെ 10.30 ഓടെയാണ് സംഭവം. ഓൺലൈനായി ഓർഡർ ചെയ്ത ഷൂസ് ആരാണ് ആദ്യം ധരിക്കേണ്ടതെന്ന് എന്നതിനെ ചൊല്ലി സഹോദരങ്ങളായ സൂരജ് ശർമ്മയും (16) ഇളയ സഹോദരൻ ലക്ഷ്മൺ ശർമ്മയും (15) തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കം വഷളാവുകയും, പ്രകോപിതനായ സൂരജ് കത്രിക എടുത്ത് ലക്ഷ്മണിനെ ആക്രമിക്കുകയുമായിരുന്നു.
ലക്ഷ്മണിന്റെ തലയിലും കൈകളിലും ആഴത്തിൽ പരിക്കുകൾ ഏറ്റു. കുട്ടി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണുവെന്നും പോലീസ് പറഞ്ഞു. സംഭവം അറിഞ്ഞ കുടുംബം കുട്ടിയെ ഗുഗ്ലിയിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കാണ് ആദ്യം എത്തിച്ചത്. നില ഗുരുതരമായതിനാൽ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, അവിടെ എത്തിയപ്പോഴേക്കും കുട്ടി മരിച്ചു. കേസിൽ ഔദ്യോഗിക നടപടികൾ ആരംഭിച്ചതായി പോലീസ് പറഞ്ഞു.






























