തിരുവനന്തപുരം: മനുഷ്യരുടെ ആത്മാഭിമാനത്തിന് വിലയിടുന്ന യുഡിഎഫ്– ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കണമെന്ന് വി കെ സനോജ് എംഎൽഎ. അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീടെന്നത് ഓരോ മനുഷ്യന്റെയും അവകാശമാണെന്നും കഴിഞ്ഞ രണ്ട് എൽഡിഎഫ് സർക്കാരുകളും ലൈഫ് ഭവന പദ്ധതി നടപ്പിലാക്കിയത് മനുഷ്യരുടെ അന്തസിനും അഭിമാനത്തിനും സ്ഥാനം നൽകിക്കൊണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്ക് മുൻപിൽ പൂർണമായും മുട്ടുമടക്കുന്ന ദാസസ്യഭാവമാണ് യുഡിഎഫിനെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വി കെ സനോജ് കുറ്റപ്പെടുത്തി. ഗ്രാമമെന്നോ നഗരമെന്നോ വേർതിരിവില്ലാതെ, ഗുണഭോക്താവിൽ നിന്ന് ഒരു രൂപ പോലും ഈടാക്കാതെയാണ് അഞ്ചരലക്ഷം കുടുംബങ്ങൾക്ക് തലചായ്ക്കാൻ എൽ ഡി എഫ് അടച്ചുറപ്പുള്ള ഇടമൊരുക്കിയത്. കേന്ദ്ര ബിജെപി സർക്കാരുമായി വി ഡി സതീശൻ സർക്കാർ ഒപ്പിട്ട പുതിയ കരാർ പ്രകാരം ഇനി ലൈഫ് വീടുകളിൽ കേന്ദ്ര സർക്കാരിന്റെ ലോഗോ നിർബന്ധമായും പതിപ്പിക്കണം. പാവപ്പെട്ടവന്റെ സ്വന്തം വീടിനെ സർക്കാരിന്റെ പരസ്യപ്പലകയാക്കി മാറ്റുകയാണ് സർക്കാരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.






























