കല്‍പ്പറ്റ: ചക്കയും മാങ്ങയും പഴുക്കുന്ന കാലം വയനാട്ടിലെ വനയോര ഗ്രാമങ്ങളിലുള്ളവര്‍ക്ക് ഭീതിയുടേത് കൂടിയാണ്. പഴുത്ത ചക്കയുടെ മണമടിച്ചാല്‍ അല്ലെങ്കില്‍ മാമ്പഴക്കാലമായെന്ന് മനസിലായാല്‍ പിന്നെ കാട്ടാനകള്‍ കൂട്ടത്തോടെ വനത്തില്‍ നിന്നിറങ്ങും. അതിന് പകലെന്നോ രാത്രിയെന്നോ മാറ്റമില്ല ഇപ്പോള്‍. വയനാട്ടില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മാത്രം ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത് 17 മനുഷ്യരാണെന്ന് അറിയുമ്പോഴാണ് കാടോരങ്ങളിലെ ജീവിതം എത്രമാത്രം സാഹസികത നിറഞ്ഞതാണെന്ന് മനസിലാകുക. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പൂത്തുമല കശ്മീര്‍ സ്വദേശിനി കുരിശിങ്കല്‍ ജെസിയടക്കം ഈ വര്‍ഷം ഇതുവരെ കൊല്ലപ്പെട്ടത് രണ്ട് പേരാണ്. വയനാടുമായി അതിരുപങ്കിടുന്ന തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലും ഇവിടുത്തേതിന് സമാനമായ കാട്ടാന ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.
ഗൂഡല്ലൂര്‍ അയ്യന്‍കൊല്ലി പാക്കണയില്‍ പതിനാലുകാരന്‍ കാട്ടാനക്കലിയില്‍ കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിലെ സംഭവം. വയനാട്ടില്‍ കഴിഞ്ഞ മാര്‍ച്ച് നാലിന് വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടില്‍ രജീവ് (37) ആണ് ഈ വര്‍ഷം ആദ്യം കൊല്ലപ്പെട്ടയാള്‍. 2025-ല്‍ രണ്ട് പേരാണ് മേപ്പാടി പഞ്ചായത്ത് പരിധിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി പതിമൂന്നിന് മേപ്പാടി അട്ടമല എറാട്ടുകുണ്ട് ബാലകൃഷ്ണനും ഏപ്രില്‍ 24ന് മേപ്പാടി എരുമക്കൊല്ലി പൂളക്കുണ്ട് ഊരിലെ അറുമുഖനുമാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്.





























