കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവിനെ പോലീസ് പിടികൂടി. ആലപ്പുഴ മാവേലിക്കര തഴക്കര കണ്ണോത്തുമുടി അതുല്യ ഭവനിൽ അഭിജിത്ത് (23) ആണ് പോലീസ് പിടിയിലായത്. പഴക്കച്ചവടക്കാരനായ ഇയാൾ സാമൂഹികമാധ്യമത്തിലൂടെയാണ് കൊല്ലം സ്വദേശിനിയായ പതിനേഴുകാരിയുമായി പരിചയത്തിലായത്. ഓഗസ്റ്റ് 18 ന് പുലർച്ചെ ഇയാൾ പെൺകുട്ടിയെ വീട്ടിൽനിന്നു വിളിച്ചിറക്കി ചിന്നക്കടയിലെത്തിച്ചു. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് സംഘത്തെക്കണ്ട് ഇയാൾ പെൺകുട്ടിയെ ഉപേക്ഷിച്ചു കടന്നു.
പോലീസ് സംഘം പെൺകുട്ടിയുമായി സംസാരിച്ചതിൽനിന്നാണ് യുവാവ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതാണെന്നും പോലീസിനെക്കണ്ട് രക്ഷപ്പെടുകയായിരുന്നെന്നും മനസ്സിലായത്. പോലീസ് സംഘം രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയെ അവർക്കൊപ്പം വിട്ടു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ എടുത്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. വനിതാ പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ സി.പുഷ്പലത, ജിജി മാത്യു, എസ്.സി.പി.ഒ മാരായ ഐ.അനിതകുമാരി, രാമാഭായി, എ.എസ്.ഐ ബൈജു ജെറോം തുടങ്ങിയവരടങ്ങിയ സംഘമാണ് കളമശ്ശേരി എച്ച്.എം.ടി കോളനിയിൽനിന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.