വൈപ്പിൻ: മുനമ്പത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകലും ആക്രമിക്കലും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തലും അന്വേഷിച്ച പോലീസിന് മുന്നിൽ ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ക്ലൈമാക്സ്. നാലംഗ സംഘം 17കാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന പരാതിയാണ് വ്യാജമെന്ന് കണ്ടെത്തിയത്. പിണങ്ങിപ്പോയ കാമുകനെ തിരികെ കൊണ്ടുവരുന്നതിന് സമൂഹ മാധ്യമത്തിൽ കൃത്രിമ അക്കൗണ്ട് സൃഷ്ടിച്ച് പെൺകുട്ടി തന്നെയാണ് തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി പരാതി നൽകി പോലീസിനെ വട്ടംചുറ്റിച്ചത്. ഒരാൾക്ക് അത്രയെളുപ്പത്തിൽ മതിൽ ചാടിക്കടക്കാൻ കഴിയില്ലെന്ന് പ്രാഥമികമായി പോലീസ് വിലയിരുത്തി.
പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപിച്ച് പോലീസിനെതിരെ പ്രക്ഷോഭവുമുണ്ടായി. ഇൻസ്റ്റ സുഹൃത്തിനെ തേടിയ പോലീസ് ഒടുവിലെത്തിയത് ഈ പെൺകുട്ടിയിലേക്ക് തന്നെയായിരുന്നു. അവർ സൃഷ്ടിച്ച അക്കൗണ്ടായിരുന്നു ഇത്. തട്ടിക്കൊണ്ടുപോകലും ഭീഷണിപ്പെടുത്തലും ആക്രമണവും സ്വയമുണ്ടാക്കിയ കഥ. കത്തികൊണ്ട് മുറിവേൽപിച്ചതും സ്വന്തമായി തന്നെ. പിണങ്ങിപ്പോയ കാമുകനെ തിരിച്ചു കൊണ്ടുവരാനുള്ള പെൺകുട്ടിയുടെ ശ്രമമായിരുന്നു ഇതൊക്കെയെന്ന് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.





























