മുംബൈ : 17 വയസ്സുള്ള വീട്ടുജോലിക്കാരിയെ മർദിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്ത യുവതി അറസ്റ്റിൽ. മുംബൈ അന്ധേരി വെസ്റ്റിൽ താമസിക്കുന്ന 25 വയസ്സുകാരിയെയാണ് വെർസോവ പോലീസ് അറസ്റ്റ് ചെയ്തത്. ജോലിതീർക്കാൻ താമസം വരുത്തിയതിനാണ് പ്രതി പെൺകുട്ടിയെ ക്രൂരമായി മർദിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
ജോലി തീർക്കാൻ വൈകിയതോടെ യുവതി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ആദ്യം നിർബന്ധിച്ച് വസ്ത്രങ്ങൾ അഴിപ്പിച്ചു. നഗ്നയാക്കിയ ശേഷം ചിത്രങ്ങളും വീഡിയോകളും പകർത്തി. ശേഷം പെൺകുട്ടിയെ ചെരുപ്പ് കൊണ്ടും മറ്റും ക്രൂരമായി മർദിച്ചു. ആക്രമണത്തിൽ പെൺകുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റനിലയിൽ സ്വന്തം വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയെ കണ്ട് ഒരു ബന്ധു കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും യുവതിക്കെതിരെ പരാതി നൽകുകയുമായിരുന്നു.
വീട്ടുടമയായ യുവതി നേരത്തെയും പലതവണ മർദിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത് പോലീസ് പറഞ്ഞു. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പതിവായി യാത്ര ചെയ്യുന്നയാളാണ് പ്രതി. മുംബൈയിൽ താമസിക്കുമ്പോൾ വീട്ടുജോലിക്കായാണ് 17-കാരിയെ ഏർപ്പെടുത്തിയിരുന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടാണ് യുവതി വീട്ടുജോലിക്ക് നിർത്തിയതെന്നും ഏതാനും മാസങ്ങളായി പെൺകുട്ടി ഇവിടെ ജോലിചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.





























