കോഴിക്കോട് : വനം വകുപ്പ് ഉന്നതർക്ക് ബോധം തെളിയാന്‍ 171 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കേണ്ടിവന്നു. ജീവനക്കാർ കൂട്ടത്തോടെ കോവിഡ് പോസിറ്റീവ് ആയി ചികിത്സയിൽ പ്രവേശിച്ചതോടെ വകുപ്പിൽ ഡ്യൂട്ടി ക്രമീകരണം ഏർപ്പെടുത്താൻ അധികൃതർ തയ്യാറായി. എല്ലാവരും ഒരേ സമയം ജോലിക്ക് എത്തണമെന്ന നിർദേശം പിൻവലിച്ചു. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തേണ്ടത് തങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് പുതിയ സർക്കുലർ.
മുഴുവൻ ഫീൽഡ് ജീവനക്കാരെയും ഒരേ സമയം ഡ്യൂട്ടിക്ക് നിയോഗിക്കാതെ ജോലിയുടെ അനിവാര്യതയും ലഭ്യമായ സൗകര്യങ്ങളും പരിഗണിച്ച് ആവശ്യം വേണ്ടവരെ മാത്രം റൊട്ടേഷൻ അനുസരിച്ച് നിയോഗിക്കണമെന്നാണ് പുതിയ നിർദേശം. 10 മുതൽ 14 വരെ അത്യാവശ്യം വേണ്ടവരെ മാത്രം നിയോഗിച്ചാൽ മതിയെന്ന് പ്രത്യേകം പറയുന്നു. ലോക്ഡൗൺ കാലത്ത് അന്യജില്ലകളിൽ നിന്നുള്ളവരെ പൂർണമായും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം. ഫീൽഡ് വിഭാഗം ജീവനക്കാർക്ക് ആവശ്യമായ മാസ്ക്, സാനിറ്റൈസർ, സോപ്പ് എന്നിവ അതത് ഓഫിസ് മേധാവികൾ ഒരുക്കണമെന്നും ഇന്നലെ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.