ആലപ്പുഴ : കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് അറസ്റ്റ്. പ്രതികളെ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കി. പകൽ ഹാജരാക്കിയാൽ സംഘർഷസാധ്യത കണക്കിലെടുത്താണ് രാത്രി തന്നെ ഹാജരാക്കിയത്. മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം ഒരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ആലപ്പുഴ എസ് പി ഓഫീസിലേക്ക് നാളെ പോപ്പുലര്‍ ഫ്രണ്ട് പ്രകടനം നടത്തും. ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്‍റെ പേരിൽ പൊലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ചാണ് പ്രകടനം. പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണൽ പ്രസിഡൻ്റ് നവാസ് ഷിഹാബ് പറഞ്ഞു. ആര്‍എസ്എസ് പ്രചരണത്തിന് തലവെച്ച് കൊടുക്കുകയാണ് പോലീസ് എന്നും നവാസ് ആരോപിച്ചു.
കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളെ ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിലായ പി എ നവാസ്, അൻസാർ എന്നിവരെ വിലങ്ങണിയിച്ച് കോടതിയിലേക്ക് കൊണ്ടുവന്നതിനെ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതി വിമര്‍ശിച്ചു. മേലിൽ വിലങ്ങണിയിക്കരുതെന്ന് പോലീസിന് താക്കീത് നല്‍കി. പോലീസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴാണ് ഇവരെ മാവേലിക്കര സബ് ജയിലില്‍ നിന്ന് വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയത്. ഇക്കാര്യത്തില്‍ ജയില്‍ വകുപ്പിനോട് വിശദീകരണം തേടുമെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. പ്രതികളെ വിലങ്ങണിയിച്ചത് സുപ്രീം കോടതി നിർദ്ദേങ്ങൾക്ക് എതിരെന്ന പ്രതിഭാഗം അഭിഭാഷകന്‍റെ വാദം അംഗീകരിച്ചാണ് നടപടി.






























