മലപ്പുറം : ലഡാക്കിൽ വാഹന അപകടത്തിൽ മരിച്ച സൈനികൻ മുഹമ്മദ് ഷൈജലിൻ്റെ വിയോഗം ഉൾക്കൊള്ളാനാകാതെ കുടുംബവും നാട്ടുകാരും. കഴിഞ്ഞ ഇരുപത് വർഷമായി സർവ്വീസിലുള്ള ഷൈജൽ രണ്ട് വർഷം കഴിഞ്ഞാൽ സർവ്വീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് അപകടം സംഭവിച്ചത്. ഈ കഴിഞ്ഞ നോമ്പിന് മുമ്പാണ് ഷൈജൽ നാട്ടിൽ വന്ന് തിരിച്ച് പോയത്. മരണ വിവരം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ കുടുംബത്തിന് ലഭ്യമായിട്ടില്ല. സുഹൃത്തുക്കൾ വഴിയും മാധ്യമങ്ങൾ വഴിയും ലഭിച്ചിള്ള അറിവ് മാത്രമാണ് കുടുംബത്തിനുള്ളത്.
മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ ഇടി മുഹമ്മദ് ബഷീർ എംപി ഇടപെട്ട് നടത്തുന്നുണ്ട്. ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അപകടം. ഇന്ത്യ – ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്ക് വീണാണ് അപകടം.