കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ. ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പിടിവീണത്. മലപ്പുറം തിരുവാലി കൊട്ടാര സ്വദേശി കുപ്പാത് വീട്ടിൽ സിറാജുദ്ദീൻ (31) ആണ്പിടിയിലായത്. പരിശോധനയിൽ 25.360 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. കൊച്ചി സിറ്റി പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തൈക്കൂടം കനാൽ റോഡിന് സമീപമുള്ള വാടകവീട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തൈക്കൂടത്ത് സൗകര്യപൂർവ്വം നടത്തിയിരുന്ന ’24 മണിക്കൂർ കട’യുടെ മറവിലാണ് ഇയാൾ രാസലഹരി കച്ചവടം നടത്തിവന്നിരുന്നത്. സെക്കൻഡ് ഹാൻഡ് വാഹനക്കച്ചവടത്തിന്റെ പേരിൽ അന്യസംസ്ഥാനങ്ങളിൽ നിന്നു വാഹനം വാങ്ങാൻ പോകുന്നതിന്റെ മറവിലാണ് ഇയാൾ ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിരുന്നത്.
പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി പോലീസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡിസിപി-മാരായ അശ്വതി ജിജി, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലഹരി വിതരണ ശൃംഖലയെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ ഓണക്കാലത്തെ പ്രത്യേക വിൽപന ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്തിച്ച വൻ ലഹരിശേഖരം പാലക്കാട് പൊലീസ് പിടികൂടി. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് ഒലവക്കോട് പിടിയിലായത്. പിടിയിലായവരിൽ ദമ്പതികളും ഇവരുടെ സുഹൃത്തും ഉൾപ്പെടുന്നു. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും ഇവരിൽനിന്ന് പിടിച്ചെടുത്തു.































