മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ താൽക്കാലിക ജാമ്യം അനുവദിച്ച് കോടതി. ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകുന്നതിനായാണ് കോടതി പ്രത്യേക അനുമതി നൽകിയത്.
പോക്സോ പീഡനക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്ന യുവാവാണ് പരീക്ഷ എഴുതുന്നതിനായി കോടതിയെ സമീപിച്ചത്. യുവാവിന്റെ ഭാവി പരിഗണിച്ച കോടതി കർശന നിബന്ധനകളോടെയാണ് നാല് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. പരീക്ഷയിൽ പങ്കെടുക്കാനുള്ള അവകാശവും കേസിന്റെ നിയമനടപടികളും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് കോടതി തീരുമാനം എടുത്തത്. ജാമ്യകാലാവധി അവസാനിക്കുന്നതോടെ യുവാവ് വീണ്ടും അന്വേഷണ ഉദ്യോഗസ്ഥർക്കോ ജയിലധികൃതർക്കോ മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.
നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിക്ക്, 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലും ഇതേ തുകക്കുള്ള മറ്റ് ഉറപ്പുകളിന്മേലുമാണ് ജൂൺ 18 മുതൽ ജൂൺ 21 വരെ താൽക്കാലിക ജാമ്യം ലഭിച്ചത്. തനിക്കും തന്റെ കുടുംബത്തിനും എതിരെ യാതൊരുവിധ ഭീഷണിയോ അപകീർത്തിപ്പെടുത്തലോ ഉണ്ടാകില്ലെന്ന ഉറപ്പിന്മേൽ ഇരയായ പെൺകുട്ടി ഈ ജാമ്യാപേക്ഷയെ എതിർത്തില്ല എന്നതും കോടതി കണക്കിലെടുത്തു. പരീക്ഷ കഴിഞ്ഞ തൊട്ടടുത്ത ദിവസമായ ജൂൺ 22-ന് ഉച്ചക്ക് 2 മണിക്ക് മുൻപായി അധികൃതർക്ക് മുന്നിൽ കീഴടങ്ങാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.





























