തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ.സുഗതന്റെ അവധി അപേക്ഷയിലുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് റദ്ദാക്കിയതായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. തദ്ദേശസ്വയംഭരണ വകുപ്പാണ് നടപടി സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തരവകുപ്പിനാണ് നേരത്തെ സുഗതൻ അപേക്ഷ നൽകിയത്. കത്ത് വിവാദമായതോടെ തദ്ദേശസ്വയംഭരണ വകുപ്പ് ഒരു ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജയിൽ വകുപ്പിലേക്ക് നൽകിയ പരോൾ അപേക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പിനോട് അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായി തദ്ദേശ സ്വയംഭരണ വകുപ്പ് നൽകിയ കത്താണ് വിവാദങ്ങൾക്ക് കാരണമായത്.
കൗൺസിൽ യോഗത്തിൽ പങ്കെടുത്താൽ അംഗത്വം നഷ്ടപ്പെടില്ലെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ആ കത്ത് ആഭ്യന്തര വകുപ്പ് സുഗതന് കൈമാറുകയായിരുന്നു. വിവാദമായതിനെത്തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി ചിത്ര പി.അരുണിമയെ സസ്പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇതെന്നും അത് തിരുത്തിയെന്നുമാണ് സർക്കാർ നിലപാട്. എസ്. ശ്രീജിത്ത് ഐപിഎസിന്റെ സ്ഥാനക്കയറ്റത്തിൽ സർക്കാർ ധൃതി കാട്ടിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയിരുന്നു.
സാധാരണയായി ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി ലിസ്റ്റ് ഒക്ടോബർ-നവംബർ മാസങ്ങളിലാണ് തയ്യാറാക്കുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഒന്നാമത് അജിത് കുമാറും രണ്ടാമത് ശ്രീജിത്തുമായിരുന്നു. അജിത് കുമാറിന്റെ പേരിൽ സസ്പെൻഷൻ നിലനിന്നിരുന്നതിനാലാണ് അദ്ദേഹത്തിന് സീനിയോറിറ്റി പ്രകാരം സ്ഥാനക്കയറ്റം നൽകാൻ കഴിയാതെ പോയതെന്ന് ചെന്നിത്തല പറഞ്ഞു.




























