കൊച്ചി : നാലുപേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി. മസ്തിഷ്ക മരണം സംഭവിച്ച എടവനക്കാട് സ്വദേശി ജാസ്ലിയയുടെ അവയവങ്ങളാണ് ദാനം ചെയ്തത്. ശനിയാഴ്ച അങ്കമാലിയിൽ നടന്ന അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ജാസ്ലിയക്ക് ഇന്ന് പുലർച്ചയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. മസ്‌തിഷ്‌കമരണം സ്‌ഥിരീകരിച്ചതോടെ ബന്ധുക്കൾ അവയവദാന സന്നദ്ധത അറിയിച്ചു. ജാസ്ലിയയുടെ കരൾ രാജഗിരി ആശുപത്രിയിലേക്കും, വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്കും നേത്രപടലങ്ങൾ അങ്കമാലി നേത്ര ബാങ്കിലേക്കുമാണ് കൈമാറുന്നത്.
അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബിരുദ്ധ വിദ്യാർത്ഥിയായിരുന്ന ജാസ്ലിയ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാർ ഇടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേൽക്കുന്നത്. ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചയാണ് ജാസ്ലിയയുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത്. നാളെ രാവിലെ 8 മണി മുതൽ മോണിംഗ് സ്റ്റാർ കോളേജിൽ പൊതുദർശനം ഉണ്ടാകും.































