തിരുവനന്തപുരം : വാഹനാപകടങ്ങൾ വിശകലനംചെയ്യാനും കാരണം കണ്ടെത്തി തുടർഅപകടങ്ങൾ ഒഴിവാക്കാനും റോഡ് സുരക്ഷാ വിദഗ്ധരെ ഉൾപ്പെടുത്തി മോട്ടോർവാഹനവകുപ്പ് ജില്ലാതല പോസ്റ്റ് ക്രാഷ് റോഡ് ആക്സിഡന്റ് അനാലിസിസ് സമിതികൾ രൂപവത്കരിച്ചു. വാഹനാപകടങ്ങൾ കുറച്ച സ്‌കാൻഡിനേവിയൻ മാതൃകയാണ് മോട്ടോർവാഹനവകുപ്പും പകർത്തുന്നത്. മാനുഷിക പിഴവ്, സിഗ്‌നലുകളുടെ അഭാവം, റോഡുനിർമാണത്തിലെ അശാസ്ത്രീയത, ഡ്രൈവറുടെ കാഴ്ചമറയ്ക്കുന്ന നിർമിതികൾ തുടങ്ങിയ ഘടകങ്ങൾ അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇവ കണ്ടെത്തി പരിഹരിക്കാനാണ് പുതിയ സംവിധാനം. ഓരോ അപകടവും പഠിച്ചശേഷം ഗതാഗതക്രമീകരണത്തിലും റോഡിലും വരുത്തേണ്ട മാറ്റങ്ങൾ സമിതി ശുപാർശചെയ്യും.
എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. തലവനായ സമിതിയിൽ ഐ.ഐ.ടി. പരിശീലനം നേടിയ എം.വി.ഡി. ഉദ്യോഗസ്ഥനാണ് ടെക്നിക്കൽ അംഗം. അപകടം നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ട്രാഫിക് സബ് ഇൻസ്പെക്ടർ, പൊതുമരാമത്ത് അസി. എക്സിക്യുട്ടീവ് ഓഫീസർ, നാറ്റ്പാക് പ്രതിനിധി എന്നിവരും സമിതിയിലുണ്ടാകും. ജലഅതോറിറ്റി, കെ.എസ്.ഇ.ബി., ബി.എസ്.എൻ.എൽ. തുടങ്ങിയവയുടെ സേവനവും തേടും. അപകടം നടന്ന് 48 മണിക്കൂറിനുള്ളിൽ സമിതി സ്ഥലംപരിശോധിക്കും. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കളക്ടർക്കും വകുപ്പുതലവൻമാർക്കും റിപ്പോർട്ട് നൽകും. അപകടങ്ങളുടെ ശാസ്ത്രീയവിശകലനത്തിന് ആദ്യമായാണ് സംസ്ഥാനത്ത് സ്ഥിരം സംവിധാനമാകുന്നത്.
ഇതിനായി 25 എം.വി.ഡി. ഉദ്യോഗസ്ഥർക്ക് ഐ.ഐടി. പരിശീലനം നൽകി. ജില്ലാസമിതികളുടെ പ്രവർത്തനം വിലയിരുത്താനും റിപ്പോർട്ടുകൾ വിശകലനംചെയ്യാനും സംസ്ഥാനതല സമിതിയുണ്ടാകും. കേരള റോഡ് സുരക്ഷാഅതോറിറ്റി, എം.വി.ഡി, പോലീസ്, നാറ്റ്പാക്ക്, പി.ഡബ്ല്യു.ഡി എന്നിവരാണ് സംസ്ഥാനസമിതിയിലുള്ളത്. എല്ലാമാസവും അവലോകനയോഗം ചേരും. 14 എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.മാരും ഇതിൽ പങ്കെടുക്കും.






























