വയനാട് : മാനന്തവാടിയിൽ 16 വയസ്സുകാരിയെ അർധരാത്രിയിൽ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി മദ്യവും ലഹരിയും നൽകിയ കേസിൽ യുവതിയുൾപ്പെടെ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് കല്ലിട്ടാംകുഴി സ്വദേശി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി. അജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. സംഭവവുമായി ബന്ധപ്പെട്ട് റോബിൻ കെ. ജോയ് (20), അമൽ കൃഷ്ണ (20), കെ.വി. ജിതിൻ (22), സി. അജിത്കുമാർ (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 12-നാണ് സംഭവം നടന്നത്.
രാത്രി ഉറങ്ങാൻ കിടന്നിരുന്ന പെൺകുട്ടിയെ ഒരു പെൺസുഹൃത്ത് വീട്ടിന് പുറത്തേക്ക് വിളിച്ചിറക്കിയെന്നാണ് പോലീസ് പറയുന്നത്. ചായ കുടിക്കാൻ പോകാം എന്ന് പറഞ്ഞാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് യുവാക്കൾക്കൊപ്പം ചേർന്ന് പെൺകുട്ടിക്ക് നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് കണിയാരം ഭാഗത്ത് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ അമൽ കൃഷ്ണയ്ക്കൊപ്പമാണ് കണ്ടെത്തിയത്. ആദ്യം മാനന്തവാടി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പെൺകുട്ടിയെ മാറ്റി.
കാലിനും മുഖത്തും ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രാത്രി ഒന്നരയോടെയാണ് മകൾ അപകടത്തിൽപ്പെട്ട വിവരം ഫോൺവിളിയിലൂടെ രക്ഷിതാക്കൾ അറിയുന്നത്. വീട്ടിൽ പരിശോധിച്ചപ്പോൾ അടുക്കള വാതിൽ തുറന്നുകിടക്കുന്നതായി കണ്ടെത്തി. ചികിത്സയ്ക്കിടെ ബോധം വീണ്ടെടുത്ത ശേഷം, ഒരു പെൺസുഹൃത്തും രണ്ട് യുവാക്കളും ചേർന്നാണ് തന്നെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞു.





























