ചേർത്തല : പൊതുമേഖലാ ബാങ്കിലെ താൽക്കാലിക ശുചീകരണ ജീവനക്കാരി വ്യാജരേഖകൾ ഉണ്ടാക്കി നിക്ഷേപകരിൽ നിന്നു തട്ടിയെടുത്തതു രണ്ടു കോടിയോളം രൂപയെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ബാങ്കിന്റെ പരാതിയിൽ ചേർത്തല പോലീസ് കേസ് റജിസ്റ്റർ ചെയ്തു. ബാങ്കിന്റെ ചേർത്തല ശാഖയിലാണു സംഭവം. സ്ഥിരനിക്ഷേപത്തിന്റെ പേരിൽ 28 ലക്ഷം രൂപ തട്ടിയെടുത്തെന്നു കാട്ടി 4 സ്ത്രീകളാണ് നിലവിൽ ബാങ്കിനു പരാതി നൽകിയിരുന്നത്. എന്നാൽ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി കൂടുതൽ പേർ എത്തുന്നുണ്ടെന്നു പോലീസ് പറയുന്നു. സ്ഥിരനിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണു ശുചീകരണ ജീവനക്കാരി ബാങ്ക് ഉദ്യോഗസ്ഥയെന്ന വ്യാജേന നിക്ഷേപകരിൽ നിന്നു വീട്ടിലെത്തി പണം സ്വീകരിച്ചത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രസീതും നൽകി.
എന്നാൽ ഈ പണം ബാങ്കിൽ അടച്ചിരുന്നില്ല. നിക്ഷേപകർ പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണു തട്ടിപ്പ് മനസ്സിലായത്. അപ്പോഴേക്കും ജീവനക്കാരി മുങ്ങിയിരുന്നു. ബാങ്ക് പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. കരാർ ഏജൻസി വഴിയാണ് ചേർത്തല സ്വദേശിയായ യുവതി ആറു മാസം മുൻപ് ബാങ്കിന്റെ ചേർത്തല ബ്രാഞ്ചിൽ ശുചീകരണ ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ചത്. ബാങ്കിൽ നിന്നു മോഷ്ടിച്ച രസീതുകളും വ്യാജ സീലും ഉപയോഗിച്ചാണു തട്ടിപ്പ് നടത്തിയതെന്നു പോലീസ് പറയുന്നു. ബാങ്കിലെ ഉദ്യോഗസ്ഥയാണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ബാങ്ക് ഉദ്യോഗസ്ഥയെന്ന പേരിൽ വീട്ടിലെത്തി ഉയർന്ന പലിശ വാഗ്ദാനം ചെയ്താണു സ്ഥിരനിക്ഷേപം സ്വീകരിച്ചിരുന്നത്.
സാധാരണ സ്ഥിരനിക്ഷേപം സ്വീകരിക്കുമ്പോൾ ബാങ്കുകൾ നൽകുന്ന മാതൃകയിലുള്ള രസീതാണ് ജീവനക്കാരി നൽകിയിരുന്നത്. നിക്ഷേപകർ പണം ആവശ്യപ്പെട്ടു ബാങ്കിൽ എത്തിയതിനു പിന്നാലെ ഓഗസ്റ്റ് 12ന് ജീവനക്കാരി ജോലിക്കു വരുന്നത് അവസാനിപ്പിച്ചു. പരാതികളിൽ വസ്തുതയുണ്ടെന്നു കണ്ടെത്തിയതോടെ ബാങ്ക് 21ന് കരാർ ഏജൻസിയെ വിവരം അറിയിച്ചു. ഇവരെ മാറ്റി പകരം ആളെ നിയമിക്കാൻ നിർദേശം നൽകി. കഴിഞ്ഞ ദിവസമാണ് ബാങ്ക് ചേർത്തല പോലീസിൽ പരാതി നൽകിയത്. ഇന്നലെ ബ്രാഞ്ച് മാനേജരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് കേസ് റജിസ്റ്റർ ചെയ്തു. ആരോപണവിധേയായ യുവതി ഒളിവിലാണെന്നു പോലീസ് പറഞ്ഞു.































