പാറശ്ശാല : പൂവാർ ആറ്റുപുറത്തെ കാരക്കാട്ട് റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ സംഘാടകർ ഉൾപ്പെടെ 20 പേരെ എക്സൈസ് പിടികൂടി. റിസോർട്ടിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ അടക്കമുള്ള ലഹരി ഉത്പന്നങ്ങളും പിടിച്ചെടുത്തു. ലഹരി പാർട്ടിയുടെ മുഖ്യസംഘാടകരായ ആര്യനാട് സ്വദേശി അക്ഷയ് മോഹൻ, കണ്ണാന്തുറ സ്വദേശി പീറ്റർഷാൻ, കഴക്കൂട്ടം സ്വദേശി ആഷിർ എന്നിവരുൾപ്പെടെയാണ് റിസോർട്ടിൽനിന്നു പിടിയിലായത്. ആറ്റുപുറം കാരക്കാട്ട് റിസോർട്ടിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ മിന്നൽപ്പരിശോധനയിലാണ് ലഹരി പാർട്ടി നടക്കുന്നത് മനസ്സിലാക്കിയത്. ബോട്ടിൽ മാത്രം എത്താൻ സാധിക്കുന്ന പൂവാർ ഐലൻഡിലാണ് റിസോർട്ട്. ശനിയാഴ്ചയും ഞായറാഴ്ചയും പൂവാറിലെ ഒരു റിസോർട്ടിൽ ലഹരി പാർട്ടി നടക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്. പരിശോധനയിൽ എം.ഡി.എം.എ ക്രിസ്റ്റൽ, എം.ഡി.എം.എ പിൽസ്, ഹാഷിഷ് ഓയിൽ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ്, മദ്യം എന്നിവ കണ്ടെടുത്തിട്ടുണ്ട്.
നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലാണ് പാർട്ടി നടത്തിയത്. ഇതിനായി പ്രത്യേക പാസുകളും ഏർപ്പെടുത്തിയിരുന്നു. പ്രവേശനത്തിനു മാത്രം 1000, 1500, 2000 എന്നിങ്ങനെയായിരുന്നു തുക ഈടാക്കിയത്. ശനിയാഴ്ച നടന്ന പാർട്ടിയിൽ നൂറോളംപേർ പങ്കെടുത്തിരുന്നു. ഇവരെ പ്രത്യേകം ബോട്ടുകളിലാണ് റിസോർട്ടിൽ എത്തിച്ചത്. അക്ഷയ് മോഹന്റെ നേതൃത്വത്തിൽ വാട്സാപ്പ്, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ലഹരി പാർട്ടിയിലേയ്ക്ക് ആളുകളെ ക്ഷണിച്ചത്. റിസോർട്ട് രണ്ടു ദിവസത്തേക്ക് പൂർണമായും വാടകയ്ക്കെടുത്താണ് പാർട്ടി സംഘടിപ്പിച്ചത്. പിടിയിലായവരിൽ പലരും ലഹരിയിലായിരുന്നതിനാൽ ഇവരെ ചോദ്യംചെയ്ത് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ലഹരി എത്തിച്ചതിന്റെയും മറ്റും വിവരങ്ങൾക്കായി റിസോർട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ എക്സൈസ് പരിശോധിക്കുകയാണ്. എക്സൈസ് എൻഫോഴ്സ്മെന്റ് തലവൻ ടി.അനിൽകുമാർ, ഇൻസ്പെക്ടർമാരായ കൃഷ്ണകുമാർ, മുകേഷ് കുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ മധുസൂദനൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.





























