ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. സന്‍സദ് മാര്‍ഗിലാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു.നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴും ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്. നൂറുകണക്കിന് യുവാക്കളാണ് ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി സമരവേദിയിലേക്ക് എത്തുന്നത്. രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും സിജെപിക്കുള്ള പിന്തുണയും വര്‍ധിച്ചു. ആള്‍ക്കൂട്ടം കുറയ്ക്കാന്‍ ഡല്‍ഹി പൊലീസ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ 16 മെട്രോ സ്റ്റേഷനുകളാണ് അടച്ചത്.
സിജെപി നേതാക്കളെ ജെപി നദ്ദ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും നദ്ദയുടെ വസതിയില്‍ ഇനി ചര്‍ച്ചയ്ക്ക് ഇല്ലെന്നാണ് സിജെപി മറുപടി നല്‍കിയത്. ജന്തര്‍ മന്തറിലോ നിഷ്പക്ഷ വേദിയിലോ ചര്‍ച്ച വേണമെന്നാണ് ആവശ്യം.വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തി. വാര്‍ത്താസമ്മേളനത്തില്‍, കഴിഞ്ഞ 10 വര്‍ഷത്തിനിടെ 152 ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നുവെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍, ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കും മോദിയുടെ മാപ്പിനും ശേഷം വിദ്യാഭ്യാസ സംവിധാനം ഉടച്ചുവാര്‍ക്കണമെന്നും ആവശ്യപ്പെട്ടു.
.സിജെപി പ്രതിഷേധത്തിനിടെ ഡല്‍ഹി പൊലീസ് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന്റെ തുടക്കം. അതേസമയം രാഹുലിന്റെ വാദങ്ങള്‍ തള്ളി ജെ പി നദ്ദ രംഗത്തെത്തി. 150 ചോദ്യ പേപ്പര്‍ ചോര്‍ച്ചകള്‍ നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തെറ്റാണെന്നും ആരോപണം സര്‍ക്കാര്‍ അന്വേഷിച്ച് സത്യം ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ നദ്ദ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സമരം രാഷ്ട്രീയവത്കരിക്കുകയാണെന്നും സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും നദ്ദ പറഞ്ഞു.





























