ഉത്തർപ്രദേശ് : ബിജ്‌നോറിൽ 20കാരി കൂട്ട ബലാത്സംഗത്തിനിരയായി. യുവതിയുടെ രണ്ട് സുഹൃത്തുക്കളാണ് പീഡിപ്പിച്ചത്. ഉമർ, അബ്ദുൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരി കലർത്തിയ ശീതളപാനീയം നൽകിയ ശേഷമാണ് യുവതിയെ പീഡിപ്പിച്ചതെന്നും പോലീസ് അറിയിച്ചു. ഡിസംബർ 19 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മുഖ്യപ്രതിയായ ഉമർ ഇരയെ ഫോണിൽ വിളിച്ച് ഒരു ഹോസ്റ്റലിന് സമീപം വരാൻ ആവശ്യപ്പെട്ടു. പിന്നീട് സഹോദരിയുടെ ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന ഉമർ ഇരയെ കാറിനുള്ളിൽ കയറ്റി. കാറിനുള്ളിൽ അബ്ദുൾ എന്ന മറ്റൊരാളും ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
പിന്നീട് ഇരുവരും ചേർന്ന് യുവതിയെ സൺഹേരി ഹോട്ടലിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം സംഭവം പോലീസിനെയോ വീട്ടുകാരെയോ അറിയിച്ചാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തന്റെ നഗ്നവീഡിയോ പകർത്തിയെന്നും ഇത് ഇന്റർനെറ്റിൽ പുറത്തുവിടാതിരിക്കാൻ 10,000 രൂപ ആവശ്യപ്പെട്ടതായും പരാതിക്കാരി ആരോപിച്ചു. തുടർന്ന് മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ 8000 രൂപ നൽകിയെന്നും യുവതി പറഞ്ഞു.