ഛണ്ഡിഗഢ് : താലിബാൻ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിലെ ഗുരുദ്വാരയിൽ കുടുങ്ങിയ 200 സിഖുകാർ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷപെടുത്താൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ഇതിനാവശ്യമായ സംവിധാനങ്ങൾ അടിയന്തിരമായി ഒരുക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോട് അമരീന്ദ്രർ സിങ് ആവശ്യപ്പെട്ടു.
അഫ്ഗാനിൽ കുടുങ്ങിയ പൗരൻമാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ എല്ലാ സഹായങ്ങൾക്കും പഞ്ചാബ് സർക്കാർ സന്നദ്ധമാണെന്നും അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു. അഫ്ഗാൻ സൈന്യത്തെ തുരത്തി താലിബാൻ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനിലുള്ള വിദേശികളുടെയും സ്വദേശികളുടെയും സുരക്ഷയിൽ വലിയ ആശങ്ക ഉയരുന്നതിനിടെയാണ് സിഖുകാർ ഉൾപ്പെടെയുള്ളവരെ ഉടൻ തിരിച്ചെത്തിക്കണമെന്ന് അമരീന്ദർ സിങ് ആവശ്യപ്പെട്ടത്.
താലിബാൻ കാബുൾ പിടിച്ചെടുത്തതിന് പിന്നാലെ കാബൂൾ വ്യോമപാതയും അടച്ചിരിക്കുകയാണ്. ഇന്ത്യൻ പൗരൻമാരെയും പ്രതിനിധികളെയും തിരിച്ചെത്തിക്കാനുള്ള നടപടികളും ഇതോടെ പ്രതിസന്ധിയിലായി. കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി തിങ്കളാഴ്ച ഉച്ചയ്ക്ക് അഫ്ഗാനിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെ യാത്രയും അനിശ്ചിതത്വത്തിലാണ്.
അതേസമയം തിങ്കളാഴ്ച രാവിലെ മുതൽ കാബൂൾ ഹമീദ് കർസായി വിമാനത്താവളത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അഭയം തേടി മറ്റു രാജ്യങ്ങളിലേക്ക് രക്ഷപെടാൻ ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളും കാബൂൾ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. തിക്കിലും തിരക്കിലും ചിലർ മരണപ്പെട്ടതായും വിമാനത്താവളത്തിനുള്ളിൽ വെടിവെപ്പ് നടന്നതായും റിപ്പോർട്ടുകളുണ്ട്