ന്യൂഡൽഹി : 2024-ലെ നീറ്റ്-യുജി (NEET-UG) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിലെ പ്രധാനി എന്ന് സംശയിച്ചിരുന്ന സഞ്ജീവ് മുഖിയയ്ക്ക് ക്ലീൻ ചിറ്റ് നൽകി സിബിഐ. പേപ്പർ മോഷണത്തിലോ അത് വിതരണം ചെയ്തതിലോ ഇയാൾക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര അന്വേഷണ ഏജൻസി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പട്‌ന കോടതിയിൽ 45 പേർക്കെതിരെ സിബിഐ ഒന്നിലധികം കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. നിലവിൽ മറ്റു ചില കേസുകളിൽ പ്രതിയായതിനാൽ സഞ്ജീവ് മുഖിയ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരുകയാണ്.
കേസിൽ ബിഹാർ പോലീസ് നേരത്തെ ഇയാളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, മോഷണം പോയ നീറ്റ്-യുജി 2024 ചോദ്യപേപ്പറിന്റെ മോഷണത്തിലോ വിതരണത്തിലോ സഞ്ജീവ് മുഖിയയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് വ്യാഴാഴ്ച സിബിഐ ആവർത്തിച്ചു. ‘അന്വേഷണത്തിനിടയിൽ, 2024-ലെ നീറ്റ്-യുജി ചോദ്യപേപ്പർ മോഷണത്തിലോ വിതരണത്തിലോ സഞ്ജീവ് കുമാർ എന്ന സഞ്ജീവ് മുഖിയയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന യാതൊരു തെളിവും സിബിഐക്ക് ലഭിച്ചിട്ടില്ല.’ ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. വിശദവും സമഗ്രവുമായ അന്വേഷണത്തിന് ശേഷം, ഗൂഢാലോചനയിൽ ഉൾപ്പെട്ട വ്യക്തികളെ തിരിച്ചറിഞ്ഞതായി ഏജൻസി അറിയിച്ചു.
‘ബന്ധപ്പെട്ട സമയത്ത് സഞ്ജീവ് മുഖിയ ഒളിവിലായിരുന്നു. പിന്നീട് ബിഹാർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എഫ്‌ഐആറിൽ പേരുള്ള പ്രതിയായതിനാൽ, നീറ്റ്-യുജി 2024 കേസിലെ ചോദ്യം ചെയ്യലിനായി സിബിഐ ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.’ സിബിഐ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അന്വേഷണ വേളയിൽ കേസിൽ ഇയാളുടെ പങ്കിനെക്കുറിച്ച് തെളിവുകളൊന്നും ലഭിക്കാത്തതിനാൽ, സഞ്ജീവ് മുഖിയയ്ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചില്ല. ഇതേത്തുടർന്ന് നീറ്റ്-യുജി 2024 കേസിൽ ഇയാൾക്ക് ജാമ്യം ലഭിച്ചതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. സിബിഐ കേസിൽ ജാമ്യം ലഭിച്ചെങ്കിലും, ബിഹാർ പോലീസ് അന്വേഷിക്കുന്ന മറ്റ് ചില കേസുകളിൽ പ്രതിയായതിനാൽ മുഖിയ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരുകയാണെന്നും ഏജൻസി അറിയിച്ചു.
‘നീറ്റ്-യുജി 2024 മോഷണ കേസിൽ സിബിഐ വിശദമായ അന്വേഷണം നടത്തുകയും അതിൽ ഉൾപ്പെട്ട എല്ലാ വ്യക്തികളെയും തിരിച്ചറിയുകയും ആരും നിയമത്തിൽ നിന്ന് രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.’ എന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 2024-ൽ ബിഹാർ പോലീസാണ് ഈ മോഷണം കണ്ടെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്. പിന്നീടാണ് കേസ് സിബിഐക്ക് കൈമാറിയത്. ‘അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ, സഞ്ജീവ് കുമാർ എന്ന സഞ്ജീവ് മുഖിയയ്ക്കെതിരെ പ്രഥമദൃഷ്ട്യാ സംശയം ഉയർന്നിരുന്നു. ഇയാൾ മറ്റ് ചില പേപ്പർ മോഷണ/ ചോർച്ച കേസുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതിനാൽ മോഷണത്തിൽ പങ്കുണ്ടാകാമെന്ന് കരുതിയിരുന്നു. ഇതനുസരിച്ചാണ് ബിഹാർ പോലീസ് എഫ്‌ഐആറിൽ ഇയാളെ പ്രതിചേർത്തത്.’ സിബിഐ വക്താവ് പറഞ്ഞു.































