ജയ്പുർ : പ്രണയാഭ്യർഥന നിരസിച്ച ഭർതൃമതിയായ യുവതിയെ യുവാവ് വെട്ടിക്കൊന്നു. രാജസ്ഥാനിലെ അഹോർ സ്വദേശി ശാന്തിലാലിന്റെ ഭാര്യ ശാന്തിദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തൻവാല സ്വദേശിയായ ഗണേഷ് മീണ(21)യെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികളുടെ അമ്മയായ ശാന്തിദേവിയെ ഗണേഷ് മീണ പതിവായി ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. യുവാവിന് ശാന്തിദേവിയോട് പ്രണയമായിരുന്നു. എന്നാൽ യുവതി ഇതിനെ ശക്തമായി എതിർത്തു. ശല്യം തുടർന്നപ്പോൾ ഭർത്താവിനോടും പരാതിപ്പെട്ടു. മഹാരാഷ്ട്രയിൽ ജോലിചെയ്യുന്ന ഭർത്താവ് യുവാവിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനുശേഷവും യുവതിയെ പിറകെനടന്ന് ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു.
ഞായറാഴ്ച തൊഴിലുറപ്പ് ജോലിക്ക് പോയ ശാന്തിദേവിയെ യുവാവ് പിന്തുടർന്നു. തുടർന്ന് ജോലിക്കിടെയാണ് യുവതിയെ കൊലപ്പെടുത്തിയത്. കോടാലിയുമായി യുവതിക്ക് നേരേ പാഞ്ഞടുത്ത പ്രതി തുടരെത്തുടരെ യുവതിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മറ്റുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയുടെ മരണം ഉറപ്പാക്കുന്നത് വരെ കോടാലി കൊണ്ടുള്ള ആക്രമണം തുടർന്നു. മരിച്ചതോടെ യുവതിയുടെ മൃതദേഹം കെട്ടിപ്പിടിച്ച് പ്രതിയും നിലത്തുകിടക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയിട്ടും മൃതദേഹത്തിൽ ആലിംഗനം ചെയ്ത് കിടന്നിരുന്ന പ്രതി എഴുന്നേറ്റില്ല. ഒടുവിൽ ബലംപ്രയോഗിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു. സംഭവത്തിൽ ഗണേഷിനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. ഭർത്താവ് നാട്ടിലെത്തിയ ശേഷമാകും യുവതിയുടെ പോസ്റ്റ്മോർട്ടം നടത്തുക. ഇതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.