കൊളംബോ: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ വിമാനത്താവളത്തിൽ വെച്ച് വൻ മയക്കുമരുന്ന് ശേഖരവുമായി 22 ബുദ്ധസന്യാസിമാരെ പിടികൂടി. ഓരോ സന്യാസിയുടെയും ബാഗിൽ നിന്ന് അഞ്ച് കിലോ വീതം കഞ്ചാവാണ് കണ്ടെടുത്തത്. ലഗേജുകളിൽ പ്രത്യേകമായി നിർമ്മിച്ച രഹസ്യ ഭിത്തികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. വിദ്യാർത്ഥികളായ സന്യാസിമാർക്ക് തായ്‌ലൻഡിലേക്ക് നാല് ദിവസത്തെ സൗജന്യ വിനോദയാത്ര ഒരു അജ്ഞാതൻ സ്പോൺസർ ചെയ്തതായിരുന്നു. ഈ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഇവർ പിടിയിലായത്. യാത്ര ഏകോപിപ്പിച്ച 23-ാമനായ ഒരു സന്യാസിയെ കൊളംബോയിൽ നിന്ന് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാൾ ഇവർക്കൊപ്പം യാത്ര ചെയ്തിരുന്നില്ല. ഈ പാഴ്സലുകൾ സംഭാവനയായി ലഭിച്ചതാണെന്നും കൊളംബോയിൽ എത്തുമ്പോൾ ഒരു വാൻ വന്ന് ഇവ ശേഖരിക്കുമെന്നും പറഞ്ഞാണ് ഓരോരുത്തർക്കും ബാഗുകൾ നൽകിയതെന്ന് പൊലീസ് പറഞ്ഞു. ലഗേജിലെ സ്കൂൾ ബാഗുകൾക്കും മിഠായികൾക്കും ഇടയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. മയക്കുമരുന്നാണെന്ന് അറിയാതെയാണ് സന്യാസിമാർ ഇത് കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം.
പിടിയിലായ സന്യാസിമാരുടെ മൊബൈൽ ഫോണുകളിൽ നിന്ന് തായ്‌ലൻഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സാധാരണ വസ്ത്രം ധരിച്ച് ഇവർ ഉല്ലസിക്കുന്ന ചിത്രങ്ങളും വീഡിയോകളും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ 22 പേരെയും കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു സന്യാസി സംഘം വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് പിടിയിലാകുന്നത്.






























