ഭോപ്പാൽ : മധ്യപ്രദേശിൽ ജയിൽ ഭിത്തി ഇടിഞ്ഞുവീണ് 22 തടവുകാർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഒരു തടവുകാരനെ ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് മാറ്റി. ഭിൺഡ് ജില്ലാ ജയിലിൽ ശനിയാഴ്ച പുലർച്ചെ 5.10 ഓടെ ആയിരുന്നു സംഭവം.
ആറാം നമ്പർ ബറാക്കിന്റെ ഭിത്തിയാണ് ഇടിഞ്ഞുവീണതെന്ന് പോലീസ് സൂപ്രണ്ട് മനോജ് കുമാർ പറഞ്ഞു. 22 തടവുകാർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു തടവുകാരനെ വിദഗ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു – അദ്ദേഹം പറഞ്ഞു.
അപകടം നടന്ന സമയത്ത് ജയിലിൽ 255 തടവുകാരായിരുന്നു ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയെന്നും മനോജ് കുമാർ പറഞ്ഞു. ജയിൽ കെട്ടിടത്തിന് പഴക്കമുള്ളതാണെന്നും കഴിഞ്ഞ കുറച്ചുദിവസമായി പെയ്യുന്ന കനത്തമഴയാകാം ഭിത്തി തകർന്നു വീഴാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിലിന് ഏകദേശം 150 വർഷം പഴക്കമുണ്ടെന്നും ഭിത്തി ഇടിഞ്ഞുവീണതിന് പിന്നാലെ ആറാം നമ്പർ ബറാക്ക് പൂർണമായി തകർന്നെന്നും അദ്ദേഹം പറഞ്ഞു.