ബെംഗളുരു: അത്താഴത്തിന് വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ കാമുകന്‍ കുത്തിക്കൊന്നു. ബെംഗളുരുവില്‍ ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. 23കാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. വിവാഹത്തെ കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സഹപ്രവര്‍ത്തകനായ രാജീവുമായി യുവതി കഴിഞ്ഞ മൂന്ന് നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ രാജീവിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടി അഞ്ജലിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു.പിന്നീട് പല തവണ അഞ്ജലിയെയും വീട്ടുകാരെയും വിവാഹത്തിനായി അനുനയപ്പിക്കാന്‍ രാജീവ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീട്ടുകാരുടെ എതിര്‍പ്പ് കടുത്തതോടെ അഞ്ജലി രാജീവിനെ ഒഴിവാക്കാനും ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് രാജീവ് അത്താഴം കഴിക്കാന്‍ അഞ്ജലിയെ ക്ഷണിച്ചത്.
ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഇരുവരും തമ്മില്‍ വിവാഹ കാര്യം പറഞ്ഞ് തര്‍ക്കം ആരംഭിച്ചു. ഇതോടെ പെണ്‍കുട്ടി അവിടെ നിന്നും മടങ്ങാന്‍ ഒരുങ്ങി. തിരികെ നടന്ന അഞ്ജലിയുടെ പിന്നാലെ എത്തിയ രാജീവ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ ആഴത്തില്‍ കുത്തുകയായിരുന്നു. പ്രദേശവാസികളാണ് അഞ്ജലിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതര പരിക്കുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഞ്ജലി ചികിത്സയിലിക്കെയാണ് മരിച്ചത്. സംഭവമറിഞ്ഞ ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി രാജീവിനെ അറസ്റ്റ് ചെയ്തു. അഞ്ജലിയുടെ മൃതദേഹം നിലവില്‍ എംഎസ് രാമയ്യ ഹോസ്പിറ്റലിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.






























