ന്യൂഡൽഹി: വിമാനത്തിൽ അപകടകരമായ വസ്‌തുക്കൾ കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ഇൻഡിഗോ വിമാനക്കമ്പനിക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കർശന മുന്നറിയിപ്പ് നൽകി. ഡൽഹി വിമാനത്താവളത്തിലെ ഇൻഡിഗോയുടെ എഞ്ചിനീയറിംഗ് സ്റ്റോറേജ് കേന്ദ്രത്തിൽ നടത്തിയ പ്രത്യേക ഓഡിറ്റിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയതായി ഡിജിസിഎ കണ്ടെത്തിയത്. ഈ സംഭവത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ഒരു മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിമാനക്കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഈ വർഷം ജനുവരിയിൽ സർവീസ് നടത്തിയ ഒരു വിമാനത്തിൽ കാർഗോ ചോർച്ചയുണ്ടായ കാര്യം ഇൻഡിഗോ തന്നെ സ്ഥിരീകരിച്ചിരുന്നു.
പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രം കൈകാര്യം ചെയ്യേണ്ട ഡേഞ്ചറസ് ഗുഡ്സ് വിഭാഗത്തിലുള്ള വസ്തുക്കളിലാണ് ചോർച്ചയുണ്ടായത്. എയർക്രാഫ്റ്റ് (ക്യാരിയേജ് ഓഫ് ഡേഞ്ചറസ് ഗുഡ്സ്) റൂൾസ്, 2026 പ്രകാരമുള്ള നിരവധി ചട്ടങ്ങൾ ഇൻഡിഗോ ലംഘിച്ചതായി ഡിജിസിഎ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതിനെത്തുടർന്നാണ് വിമാനക്കമ്പനിക്ക് ഔദ്യോഗികമായി മുന്നറിയിപ്പ് കത്ത് നൽകിയത്.ഡിജിസിഎയുടെ നിർദ്ദേശങ്ങൾ പ്രകാരം, ജീവനക്കാരുടെ നിലവിലെ പരിശീലന പരിപാടികൾ കൂടുതൽ പ്രായോഗികമായ രീതിയിലേക്ക് അടിയന്തരമായി മാറ്റേണ്ടതുണ്ട്. ഡൽഹി എയർപോർട്ടിൽ കമ്പനി മെറ്റീരിയൽ കൈകാര്യം ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും വീണ്ടും പ്രത്യേക പരിശീലനം നൽകണമെന്നും, ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുന്നതിന് തുടർച്ചയായ സംവിധാനം ഏർപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തിൽ ഇൻഡിഗോ അധികൃതരും മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. ജനുവരിയിൽ കാർഗോ ചോർച്ച ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പ്രോട്ടോക്കോൾ പാലിച്ച് അധികൃതരെ വിവരമറിയിക്കുകയും അന്വേഷണ റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നുവെന്ന് കമ്പനി വക്താവ് അറിയിച്ചു. നിയന്ത്രണ ഏജൻസിയിൽ നിന്ന് ലഭിച്ച കത്തിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കിവരികയാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഇൻഡിഗോ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.





























