ഡൽഹി: നീറ്റ് ക്രമക്കേടിൽ മോദിക്കെതിരെ രാഹുൽ ഗാന്ധി. മോദി സത്യപ്രതിജ്ഞ ചെയ്യും മുൻപേ 24 ലക്ഷത്തിലധികം വിദ്യാർത്ഥികളെയും കുടുംബങ്ങളെയും തകർത്തു. ക്രമക്കേട് വ്യക്തമായിട്ടും പേപ്പർ ചോർച്ച ആരോപണം സർക്കാർ നിഷേധിക്കുന്നു. വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർലമെൻ്റിൽ ശക്തമായി ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഒരേ പരീക്ഷാ കേന്ദ്രത്തിലെ ആറ് വിദ്യാർത്ഥികൾ പരമാവധി മാർക്ക് നേടി ഒന്നാം റാങ്ക് നേടിയതിന്റെ അപാകത രാഹുൽ ഉയർത്തിക്കാട്ടി. പരീക്ഷാ പേപ്പർ ചോർച്ച സാധ്യതകൾ സർക്കാർ നിരാകരിച്ചതിനെ വിമർശിക്കുകയും ചെയ്തു. വിദ്യാഭ്യാസ മാഫിയയും സർക്കാർ സംവിധാനവും നടത്തുന്ന പേപ്പർ ചോർച്ച വ്യവസായം നേരിടാൻ കോൺഗ്രസ് പ്രകടന പത്രികയിൽ ശക്തമായ പദ്ധതി തയ്യാറാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കുമെന്നും ഇന്ത്യയിലെ യുവാക്കളുടെ ശബ്ദം നിശബ്ദമാക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. 2018 ൽ കോമൺ ലോ അഡ്മിഷൻ ടെസ്റ്റുമായി ബന്ധപ്പെട്ട പരാതിയിലെ സുപ്രിം കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നും എൻ ടി എ വിശദീകരിച്ചിരുന്നു. ഈ ഉത്തരവ് നീറ്റ് പരീക്ഷക്ക് ബാധകമാണോ എന്ന കാര്യത്തിൽ നിയമ വിദഗ്ദർ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെ ഡൽഹി ഹൈക്കോടതിയുടെയും കൊൽക്കൊത്ത ഹൈക്കോടതിയുടെയും ഇടപെടലുണ്ടാവുകയും ചെയ്തു.





























