തിരുവനന്തപുരം : കേരളത്തിൽ മദ്യശാലകൾ തുടങ്ങിയാൽ പ്രതിഷേധമാണെന്നും സെക്സ് എന്നു പറഞ്ഞാൽ പൊട്ടിത്തെറിയുമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. നിയന്ത്രിക്കാനും മറച്ചുവെക്കാനുമാണ് ഇവിടെ നാം ശ്രമിക്കുന്നതെന്നും സ്പെയിൻ പോലെയുള്ള രാജ്യങ്ങൾ എല്ലാം തുറന്നുകൊടുക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്പെയിനിൽ 25 ലക്ഷം മദ്യശാലകളാണുള്ളതെന്നും ഇത്രയധികം മദ്യശാലകൾ ഉള്ളതിനാൽ അവിടെ തിരക്കും ക്യൂവുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഇവിടെ മദ്യശാല തുടങ്ങിയാൽ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കുമെന്നും മന്ത്രി പറഞ്ഞു. ആ രാജ്യത്തിന്റെ പ്രധാന വരുമാന മാർഗം സെക്സ് ടൂറിസമാണ്. ഇവിടെ സെക്സ് എന്ന് പറഞ്ഞാൽ പൊട്ടിത്തെറിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്പെയിനിൽ ചെറുപ്പക്കാർ ലഹരിമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോൾ ആവശ്യമുള്ളവർക്ക് കഞ്ചാവ് ചെടി വളർത്താൻ സർക്കാർ അനുമതി നൽകി. അതോടെ ഉപയോഗം നിലച്ചു. നിയന്ത്രിക്കുന്നതും മറച്ചുവെയ്ക്കുന്നതുമാണ് അപകടമെന്നു മനസ്സിലാക്കി എല്ലാം തുറന്നു കൊടുത്ത രാജ്യമാണത്. ഇവിടെ നമ്മൾ എല്ലാം മറച്ചുവെയ്ക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.