ലഖ്‌നൗ: ശനി, ഞായർ ദിവസങ്ങളിൽ ഉത്തര്‍പ്രദേശിലെ 14 ജില്ലകളിലായി ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ. ദുരിതാശ്വാസ കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരം പ്രയാഗ് രാജ് ജില്ലയില്‍ അഞ്ചും ജോന്‍പുറില്‍ നാല്, ലളിത്പുര്‍, ഗോരഖ്പുര്‍, ബറേലി, ബിജ്‌നോര്‍, എന്നീ ജില്ലകളില്‍ രണ്ട് വീതവും ലഖ്‌നൗ, കാന്‍പുര്‍ ദെഹത്, ഖുഷിനഗര്‍, ഷാജഹാന്‍പുര്‍, ഹര്‍ദോയ്, സംഭല്‍, ഝാന്‍സി, ജലൗന്‍ എന്നീ ജില്ലകളില്‍ ഒരു മരണം വീതവുമാണ് ഉണ്ടായത്. മരിച്ച 25 പേരില്‍ ആറുപേര്‍ കുട്ടികളാണ്. പ്രായാഗ് രാജിലെ രണ്ട് ഗ്രാമങ്ങളിലും ഗോരഖ്പുര്‍,ബസ്തി, ജോന്‍പുര്‍ എന്നീ ജില്ലകളിലും മാത്രം 17 പേര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ ദമ്പതിമാരും അവരുടെ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
സംഭവസ്ഥലം സന്ദര്‍ശിച്ച പ്രയാഗ് രാജ് ബാരയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സന്ദീപ് തിവാരി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കനത്ത മഴയും ഇടിമിന്നലും കാറ്റും മൂലം കനത്ത നാശനഷ്ടം നേരിട്ട ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്. സംഭവസ്ഥലങ്ങള്‍ ജില്ലാ ഭരണകൂടം നേരിട്ട് സന്ദര്‍ശിക്കണമെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന് ആവശ്യമായ ധനസഹായവും പരിക്കേറ്റവര്‍ക്ക് ചികിത്സസഹായവും ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.






























