ഫരീദാബാദ്: ഹരിയാന ഫരീദാബാദ് മെട്രോ ചൗക്കിൽ വാനിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 25 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേര്‍ അറസ്റ്റിൽ. തിങ്കളാഴ്ചയാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വച്ച് യുവതിയെ പീഡിപ്പിച്ചത്. ക്രൂരമായ ബലാത്സംഗത്തിന് ശേഷം യുവതിയെ പ്രതികൾ രാജ ചൗക്കിന് സമീപം പുലർച്ചെ 3 നും 4 നും ഇടയിൽ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തിൽ സ്ത്രീയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്ത് 21 സ്റ്റിച്ചുകളുണ്ട്. സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്.
മെട്രോ ചൗക്കിൽ നിന്ന് കല്യാൺപുരി ചൗക്കിലേക്ക് എത്താൻ വാഹനമൊന്നും ലഭിക്കാതെ നിൽക്കുകയായിരുന്നു യുവതിയുടെ അടുത്തേക്ക് മാരുതി സുസുക്കി ഈക്കോ വാനിൽ യാത്ര ചെയ്യുകയായിരുന്ന പ്രതികളെത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ഗുരുഗ്രാം-ഫരീദാബാദ് റോഡിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.





























