തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ രാജു ഡേവിസ്. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായി ശബ്ദസന്ദേശത്തിലൂടെ രാജു ഡേവിസ് വ്യക്തമാക്കി. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഈ ഖേദപ്രകടനം.ആരെയും മനഃപൂർവം വേദനിപ്പിക്കണമെന്ന ചിന്തയിൽ നടത്തിയ പരാമർശമല്ല ഇതെന്നും, ചില വാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് മനസിലാക്കുന്നുവെന്നും ഖേദപ്രകടനത്തിൽ പറയുന്നു.
നേരത്തെ തന്റെ പാരമർശത്തിൽ ഉറച്ചുനിൽക്കുന്നതായി രാജു ഡേവിസ് പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് പ്രതിഷേധം കടുത്തതോടെ നിലപാട് മാറ്റുകയായിരുന്നു. മാതാപിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് രാജു ഡേവിസ് വിവാദ സന്ദേശമയച്ചത്. ഒരു ലക്ഷം രൂപയിലധികം ചെലവഴിച്ച് നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവർ പാകിസ്താനിലേക്ക് പോകണമെന്നും സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ എത്താതിരുന്ന കുട്ടികൾക്ക് ഇവിടെ ജീവിക്കാൻ പോലും അർഹതയില്ലെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം.
ആഘോഷത്തിൽ പങ്കെടുക്കാത്തവരെ ക്ലാസിൽ കയറ്റില്ലെന്നും അവധി ദിനം സ്കൂളിലെത്താതിരുന്നവർ കൃത്യമായ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. സംഭവം വിവാദമായപ്പോഴും, “സ്വാതന്ത്ര്യദിനത്തിൽ വരാത്ത കുട്ടികളോട് ശത്രുരാജ്യത്തേക്ക് പോകാനാണ് പറഞ്ഞതെന്നും അത് ഏതെങ്കിലും മതവിഭാഗത്തെ ഉദ്ദേശിച്ചല്ല” എന്നുമായിരുന്നു ചെയർമാൻ പ്രതികരിച്ചത്. 1947 മുതൽ പാകിസ്താൻ ഇന്ത്യയുടെ ശത്രുരാജ്യമായതിനാലാണ് അങ്ങനെ പറഞ്ഞതെന്നും ബംഗ്ലാദേശിലേക്കോ അറബ് രാജ്യങ്ങളിലേക്കോ പോകാനല്ല പറഞ്ഞതെന്നും അദ്ദേഹം വാദിച്ചിരുന്നു.






























