ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. ‘ഹോർമുസ് കടലിടുക്ക് തുറക്കുന്നതും അടയ്ക്കുന്നതും ഇറാന്റെ നിയന്ത്രണത്തിലായിരിക്കും. തോൽവിയുടെ യാഥാർത്ഥ്യം അംഗീകരിക്കാതെ മിഥ്യാധാരണകളിൽ തുടർന്നാൽ ഇറാൻ ഉപരോധം തുടരും’ എന്നായിരുന്നു ഇറാന്റെ ഉപ വിദേശകാര്യമന്ത്രി കാസം ഗരീബാബാദി എക്സിൽ കുറിച്ചത്. ഹോർമുസ് കടലിടുക്ക് ട്വീറ്റിലൂടെയോ വിമാനവാഹിനിക്കപ്പലിലൂടെയോ പ്രസംഗങ്ങളിലൂടെയോ പിടിച്ചെടുക്കാനാകില്ലെന്നും ഗരീബാബാദി വ്യക്തമാക്കിയിട്ടുണ്ട്.അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കണമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു.
‘യുദ്ധത്തിന് മുമ്പ് ലോകത്തെ എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോയിരുന്ന ഹോർമൂസ് കടലിടുക്കിലൂടെ വീണ്ടും കപ്പൽഗതാഗതം അനുവദിക്കണമെങ്കിൽ അമേരിക്ക ചില നിബന്ധനകൾ പാലിക്കണമെ’ന്നും ഇറാനിയൻ വിദേശകാര്യ മന്ത്രി പറഞ്ഞതായാണ് ഇറാനിയൻ മാധ്യമമായ ഷഹ്‌റാര റിപ്പോർട്ട് ചെയ്യുന്നത്.അതേസമയം ഇറാനെ വളരെ ദുഷ്ടരാജ്യം എന്നാണ് അമേരിക്കൻ പ്രസിിഡൻ്റ് വിശേഷിപ്പിച്ചത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവിലയിൽ ചെറിയ വർധനവ് സഹിക്കണമെന്നും ട്രംപ് അമേരിക്കക്കാരോട് ആവശ്യപ്പെട്ടു. ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിൽ വെള്ളിയാഴ്ച നടന്ന രാഷ്ട്രീയ റാലിയിൽ സംസാരിക്കുകയായിരുന്നു ഡോണൾഡ് ട്രംപ്. വളരെ ദുഷ്ടരായ ഒരു രാജ്യത്തിന് ആണവായുധം ലഭിക്കാതിരിക്കാൻ നിങ്ങളുടെ പെട്രോളിന് കുറച്ച് കൂടുതൽ വില കൊടുക്കേണ്ടിവന്നാലും അത് അർഹിക്കുന്ന ത്യാഗമാണ് എന്നായിരുന്നു ട്രംപിൻ്റെ ആവശ്യം






























