അങ്കാറ: തുർക്കി, സൗദി അറേബ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ അടുത്തിടെ ഒപ്പുവെച്ച മെക്കാ സംയുക്ത പ്രതിരോധ കരാറിൽ ഭാവിയിൽ ഈജിപ്തിനും ചേരാൻ കഴിയുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. കരാർ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യത തുറന്നുകിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അൽ ജസീറയുടെ അറബിക് ചാനലിൽ ഞായറാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന അൽ മുഖബല (The Interview) എന്ന പ്രത്യേക അഭിമുഖത്തിൽ എർദോഗൻ ഇക്കാര്യം വ്യക്തമാക്കിയതായാണ് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്. കരാറിൽ ഒപ്പുവെച്ച രാജ്യങ്ങളിലൊന്നിനെതിരെ പുറത്തുനിന്നുള്ള സായുധ ആക്രമണമുണ്ടായാൽ മൂന്ന് രാജ്യങ്ങളും സംയുക്തമായി പ്രതികരിക്കുമെന്നും അഭിമുഖത്തിൽ എർദോഗൻ വ്യക്തമാക്കിയിട്ടുണ്ട്.
ഈ കരാർ ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമാണ് നൽകിയത് എന്നും എർദോഗൻ പറഞ്ഞു. ഈജിപ്തിന്റെ പങ്കാളിത്തം കരാറിന്റെ ഭാവി വികസനത്തിനുള്ള സാധ്യതകളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ വെള്ളിയാഴ്ച മെക്കയിൽ വെച്ചാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് എന്നിവർ ചേർന്ന് മെക്ക കരാറിൽ ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരായ സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കും എന്നാണ് കരാറിലെ പ്രധാനവ്യവസ്ഥ.





























