ന്യൂഡൽഹി : കേന്ദ്രമന്ത്രിസഭാ വികസനം ഉടൻ. രണ്ടാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ പുന:സംഘടനയിൽ 25 പുതിയ മന്ത്രിമാർ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർക്ക് മന്ത്രിസഭയിൽ ഇടംകിട്ടും. 53 അംഗ മന്ത്രിസഭയാണ് നിലവിൽ. പ്രകടനം തൃപ്തികരമല്ലാത്ത ചില മന്ത്രിമാരെ ഒഴിവാക്കാനും സാധ്യതയുണ്ട്.
നിലവിലെ മന്ത്രിസഭയിൽ 51 അംഗങ്ങളാണുള്ളത്. പരമാവധി 28 പേർ വരെ പുതിയതായി മന്ത്രിസഭയിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചനകൾ. മുൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തുന്നതിൽ വലിയ പങ്കുവഹിച്ച മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, അസ്സമിൽ ഹിമന്ത ബിശ്വശർമയ്ക്കായി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകൊടുത്ത സർബാനന്ദ സോനോവാൾ എന്നിവർ മന്ത്രിസഭയിൽ ഇടും നേടുമെന്ന് ഉറപ്പ്.
കേന്ദ്രമന്ത്രിയായിരിക്കെ അന്തരിച്ച എൽജെപി നേതാവ് രാംവിലാസ് പാസ്വാന് പകരം ആര് മന്ത്രിയാകും എന്നതും സസ്പെൻസായി തുടരുന്നു. നിലവിലെ പാർട്ടി അധ്യക്ഷനായ ചിരാഗ് പാസ്വാന് പുറമെ അടുത്ത ബന്ധുവായ പശുപതി കുമാർ പരസും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്. അടുത്തിടെയാണ് ചിരാഗ് പാസ്വാന്റെ വിഭാഗത്തിൽ നിന്ന് പശുപതി പരറസ് നേതൃത്വം നൽകുന്ന വിഭാഗം പിളർന്നത്.
നിതീഷ്കുമാറിന്റെ ജെഡിയുവിനും ഇത്തവണ മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയേക്കും. 2019ൽ ലഭിച്ച കേന്ദ്രമന്ത്രിസ്ഥാനം ജെഡിയു നിരസിച്ചിരുന്നു. പുന:സംഘടനയിൽ പാർട്ടിക്ക് രണ്ട് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നും സൂചനകളുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് നാരായൺ റാണേ, ബിഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഭൂപേന്ദ്ര യാദവ് ബംഗാൾ മുൻ അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരും മോദി മന്ത്രിസഭയിൽ ഇടം നേടാൻ ഏറെ സാധ്യതയുള്ളവരാണ്.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിർണായക സംസ്ഥാനമായ ഉത്തർപ്രദേശിൽ നിന്ന് പുതുതായി ആറ് പേരെങ്കിലും മന്ത്രിസഭയിലെത്തിയേക്കും. ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, ഹരിയാന, ഒഡിഷ, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്നും പുതിയ മന്ത്രിമാരെത്താൻ സാധ്യതയുണ്ട്.