കൊച്ചി : മന്ത്രി ആർ. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിൽ നിന്നുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകി. പ്രൊഫസർ ആണെന്നു തെറ്റിദ്ധരിപ്പിച്ചു വോട്ട് അഭ്യർഥിച്ചുവെന്നാണ് ആക്ഷേപം.
പ്രൊഫസർ അല്ലെന്നിരിക്കെ നോട്ടിസും പോസ്റ്ററും ഉൾപ്പെടെ പ്രചാരണ സാമഗ്രികളിൽ ആ നിലയ്ക്ക് അവതരിപ്പിച്ചു. അടിസ്ഥാനമില്ലാതെ തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കുന്ന നോട്ടിസുകൾ അച്ചടിച്ചു വിതരണം ചെയ്തതും ബിന്ദുവിന്റെ അനുമതിയോടെയാണ്. കളവാണെന്ന് അറിഞ്ഞിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ മനഃപൂർവം ചെയ്ത ഇത്തരം നടപടികൾ ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയിൽ വരുന്ന തെരഞ്ഞെടുപ്പു ക്രമക്കേട് ആണെന്ന് ആരോപിച്ചാണു ഹർജി.