ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്ന് പ്രകോപനം തുടരുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. തിങ്കളാഴ്ച നടന്ന ചര്‍ച്ച കണക്കിലെടുക്കാതെയാണ് ചൈനീസ് സേനയുടെ ഭാഗത്തുനിന്ന് വീണ്ടും പ്രകോപനമുണ്ടായത്. ലഡാക്കിലെ പാങോംഗ് തടാകത്തിന്റെ ദക്ഷിണ തീരത്താണ് ചൈനീസ് സേന അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചത്. രണ്ടു ദിവസം മുന്‍പും ഇവിടെ ചൈനയുടെ പ്രകോപനമുണ്ടായിരുന്നു. ചൈനയുടെ ഈ നീക്കം യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ തടയാനും തത്സ്ഥിതി നിലനിര്‍ത്താനും ഇന്ത്യന്‍ സേനയ്ക്കു കഴിഞ്ഞുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനു വേണ്ടി ഇരുഭാഗത്തേയും ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഓഗസ്റ്റ് 31ന് വീണ്ടും പ്രകോപനമുണ്ടായത്. ഈ വിഷയത്തില്‍ ചൈനയുമായി നയതന്ത്രവും സൈനികവുമായ ചാനലുകളിലൂടെ ഇന്ത്യ ചര്‍ച്ച നടത്തുന്നുണ്ട്. അതിര്‍ത്തിയിലെ സേനയെ നിയന്ത്രിക്കണമെന്നും അച്ചടക്കം നിലനിര്‍ത്തണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
ചൈനീസ് സേന പിടിച്ചെടുത്ത മലനിരകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രകോപനമുണ്ടായത്. നീക്കത്തില്‍ നിന്ന് പിന്നോക്കം പോകണമെന്ന് ചൈന ആവശ്യപ്പെട്ടുവെങ്കിലൂം ഇന്ത്യന്‍ സേന തയ്യാറായിരുന്നില്ല.
ഡല്‍ഹിയിലെ ചൈനീസ് എംബസി നടത്തിയ പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു ഈ നടപടി. ‘ചൈനയുടെ ഭൂപ്രദേശത്തിന്റെ പരമാധികാരം ഇന്ത്യ ലംഘിക്കുകയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള കരാറുകളുടെയും പ്രോട്ടോക്കോളിന്റെയും സുപ്രധാന ധാരണകളുടെയും ലംഘനമാണെന്നുമായിരുന്നു ചൈനീസ് പ്രതിനിധിയുടെ പ്രതികരണം.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ ജാഗ്രത ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സേനയ്ക്ക് നിര്‍ദേശം നല്‍കി. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലും ഉത്തരാഖണ്ഡ്, സിക്കിം അതിര്‍ത്തികളിലെ ട്രൈ-ജംഗ്ഷനിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ഈ അതിര്‍ത്തികളിലെ ചില മേഖലകളില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം അധിക സേനയെ അയക്കും.
ഇന്തോ-നേപ്പാള്‍-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ സുരക്ഷയൊരുക്കുന്ന ശാസ്ത്ര സീമാ ബല്‍ (എസ്.എസ്.ബി) സേനയോട് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. 80 കമ്പനി അധിക സേനയെ മേഖലയിലേക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.
പാങോംഗ് തടാക തീരത്തുനിന്ന് ഇന്ത്യന്‍ സേന പിന്മാറില്ല. പ്രതിരോധമന്ത്രിയും വിദേശകാര്യ മന്ത്രിയും സ്ഥിതിഗതികള്‍ വിലയിരുത്തി. നേപ്പാളിനെ സ്വാധീനിച്ച് അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ചൈന ശ്രമിക്കുമെന്നും ശാസ്ത്ര സീമാ ബല്‍ (എസ്.എസ്.ബി), ഐടിബിപി എന്നിവയുമായുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചേക്കുമെന്നും കേന്ദ്രത്തിന് സൂചന ലഭിച്ചിരുന്നു. ഇന്ത്യയും ചൈനയും ടിബറ്റും അതിര്‍ത്തി പങ്കിടുന്ന സിക്കിമിലെ ദോക്‌ലാമില്‍ 2017 മുതല്‍ ഇന്ത്യന്‍ സേനയുമായി ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവരികയാണ്.
കഴിഞ്ഞ രണ്ടു മാസമായി നേപ്പാളും അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ പങ്കിടുന്ന അതിര്‍ത്തിയിലാണ് നേപ്പാള്‍ ഗാര്‍ഡിംഗ് ഫോഴ്‌സിന്റെ പ്രകോപനം. 53 കിലോമീറ്റര്‍ ഭൂപ്രദേശമാണ് ഇവിടെ ഇരുരാജ്യങ്ങളും പങ്കിടുന്നത്. തുറന്ന അതിര്‍ത്തിയാണിത്. മേയ് മുതല്‍ ഈസ്‌റ്റേന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ അടക്കം ആറ് തന്ത്രപ്രധാന മേഖലകളില്‍ ചൈനീസ് സേന പ്രകോപനം തുടരുകയാണ്. ജൂണില്‍ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.