നീണ്ടകര : നീണ്ടകര ആശുപത്രി ആക്രമണ കേസിലെ മൂന്ന് പ്രതികളും പിടിയില്‍. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് പിടിയിലായത്. മൈലക്കാട് ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. നീണ്ടകര താലൂക്ക് ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്പ്രതികരിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയാണ് ആക്രമിച്ചിരിക്കുന്നത്. അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. പോലീസ് കമ്മീഷണറെ വിളിച്ച് വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നീണ്ടകര താലൂക്കാശുപത്രിയില്‍ മാരകായുധങ്ങളുമായി അക്രമികള്‍ എത്തിയത് മാസ്‌ക് വെക്കാന്‍ പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ്. കഴിഞ്ഞ 19 ന് പ്രതിയായ വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തിയപ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. തുടർന്ന് പ്രതിയും സുഹൃത്തുക്കളും ആരോഗ്യപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു.